കെ സുധാകരന്റെ രോഗം ഞാൻ കരുതിയിരുന്നതിനേക്കാൾ ഗുരുതരമാണ്: ആനാവൂർ നാഗപ്പന്‍
കെ റെയിൽ കമ്പനി സെക്രട്ടറി അനിൽകുമാർ തൻറെ ബന്ധുവാണെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പന്‍. ഇതേ ആരോപണം നേരത്തേയും സുധാകരന്‍ ഉയർത്തിയിരുന്നു. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതി കെപിസിസി പ്രസിഡൻറ് പദവിയിലിരിക്കുന്ന ഒരാൾക്ക് ഭൂഷണമല്ലെന്ന് അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടി. എന്നാൽ സുധാകരന്റെ രോഗം ഞാൻ കരുതിയിരുന്നതിനേക്കാൾ ഗുരുതരമാണ് എന്നാണ് തോന്നുന്നതെന്നും ആനാവൂർ നാഗപ്പന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കെ റെയിൽ കമ്പനി സെക്രട്ടറി അനിൽകുമാർ എൻറെ ബന്ധുവാണ് എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കണ്ടുപിടുത്തം. മുൻപൊരിക്കൽ കെ സുധാകരൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതിന് ശേഷം ഒരാൾ എന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹമന്ന് സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് "ഞാനാണ് k-rail കമ്പനി സെക്രട്ടറി അനിൽകുമാർ", അന്നാണ് ജീവിതത്തിലാദ്യമായി കെ സുധാകരൻ പറഞ്ഞ എൻറെ പുതിയബന്ധുവിനെ ഞാൻ കാണുന്നത്.

ഇങ്ങനെ ഒരു ബന്ധു എനിക്കില്ല എന്ന് വ്യക്തമാക്കികൊണ്ടുള്ള ഒരു പ്രസ്താവന അന്നുതന്നെ ഞാൻ ഇറക്കിയിരുന്നതുമാണ്. എന്നാൽ സുധാകരൻ അത് വിടുമെന്നു തോന്നുന്നില്ല. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതി കെപിസിസി പ്രസിഡൻറ് പദവിയിലിരിക്കുന്ന ഒരാൾക്ക് ഭൂഷണമല്ല എന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സുധാകരന്റെ രോഗം ഞാൻ കരുതിയിരുന്നതിനേക്കാൾ ഗുരുതരമാണ് എന്നാണ് തോന്നുന്നത്.
ഒരാളെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ അയാളുടെ സുഹൃത്തുക്കളെ കുറിച്ച് പഠിക്കണമെന്ന് പറയാറുണ്ട്. മോൺസൺ മാവുങ്കൽ ആണ് സുധാകരന്റെ ആത്മമിത്രം. അയാൾ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് സുധാകരൻ സ്വയം അവകാശപ്പെട്ടത്. മോൺസൺ നൽകിയ സഹായങ്ങളുടെ സ്വഭാവം എന്താണെന്ന് സുധാകരൻ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രായപൂർത്തിയാകാത്തവരടക്കം നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ, ഒരു ദയയും അർഹിക്കാത്ത ആളാണ് മോൺസൺ മാവുങ്കൽ എന്നാണ് നീതിന്യായ കോടതി പറഞ്ഞത്. ജീവിതാവസാനം വരെ ജയിലിൽ ഇടുക എന്ന അത്യപൂർവ്വമായ ശിക്ഷയാണ് അയാൾക്ക് കോടതി വിധിച്ചിട്ടുള്ളത്.
ഈ വിധത്തിലുള്ള ഒരു സാമൂഹ്യദ്രോഹി തൻറെ ആത്മമിത്രമാണ് എന്നും അയാൾ ഒരുപാട് സഹായം ചെയ്തിട്ടുണ്ട് എന്നും സുധാകരൻ പരസ്യമായി അവകാശപ്പെടുമ്പോൾ അതെല്ലാം കൂട്ടിച്ചേർത്തു വായിച്ചാൽ ഇയാൾക്ക് സ്ഥലജലവിഭ്രമം ബാധിച്ചിട്ടുണ്ടോ എന്ന് തോന്നിപോകും. എന്നാൽ ഇപ്പോഴത്തെ വെപ്രാളവും വർത്തമാനവും കേൾക്കുമ്പോൾ സുധാകരന് അതിനൊക്കെ അപ്പുറം മറ്റ് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഒരു പരിശോധന സുധാകരന് അത്യന്താപേക്ഷിതമാണ്. സുധാകരൻ കെപിസിസി പ്രസിഡണ്ട് കസേരയിലിരിക്കുന്ന ആളായതുകൊണ്ട് തന്നെ കോൺഗ്രസുകാർക്ക് അക്കാര്യത്തിൽ വലിയ ബാധ്യതയുണ്ട്.












Click it and Unblock the Notifications