'4 തവണ കൊല്ലാൻ നോക്കിയിട്ട് നടന്നിട്ടില്ല, പിന്നയല്ലേ പിണറായിയും ഈ പീറ കള്ള കേസും'; രാഹുൽ
തിരുവനന്തപുരം: മുറിച്ചിടാൻ നോക്കും തോറും കരുത്ത് കൂടുന്നയാളാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരനെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. നാല് തവണ അദ്ദേഹത്തെ കൊല്ലാൻ നോക്കിയിട്ട് പോലും അത് നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും വിചാരിച്ചാൽ സുധാകരനെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'ഇ എം എസും നായനാരും അവരുടെ അധികാരവും വെച്ച് പൂട്ടാൻ നോക്കിയിട്ട് പറ്റിയിട്ടില്ല , സഞ്ചരിക്കുന്ന കാറിൽ ബോംബെറിഞ്ഞടക്കം നാല് തവണ കൊല്ലാൻ നോക്കിയിട്ട് നടന്നിട്ടില്ല, പിന്നെയല്ലേ പിണറായിയും ഈ പീറ കള്ള കേസും, മുറിച്ചിടാൻ നോക്കും തോറും കരുത്ത് കൂടും കെ സുധാകരന്', ഫേസ്ബുക്കിൽ രാഹുൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞു.

കോൺഗ്രസ് നേതാവ് വിപി സജീന്ദ്രനും വിഷയത്തിൽ മുഖ്യമന്ത്രി പിണറായിക്കെതിരെ രംഗത്തെത്തി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-'ഒരിക്കൽ സാക്ഷാൽ പിണറായി വിജയൻ നടാലിൽ മൈക്ക് കെട്ടി അനൗൺസ് ചെയ്തു, നീ നാളെ സൂര്യോദയം കാണില്ല !!സൂര്യൻ ഉദിക്കാതെയിരുന്നില്ല. ഉദിച്ചു, പക്ഷേ ഒരു ചുക്കും സംഭവിച്ചില്ല, പിറ്റേദിവസം രാവിലെ അതെ മൈതാനത്ത് സുധാകരൻ പ്രസംഗിച്ചു. അതാണ് ചരിത്രം !
അങ്ങനെ നേരിട്ട് നാലോളം കൊലപാതക ശ്രമങ്ങൾ.നാൽപാടിയും ഇ.പിയും മോൻസൺ മാവുങ്കലും ഉൾപ്പെടെ മൂന്നു കള്ളകേസുകൾ. ഇങ്ങനെ വൈരനിര്യാതന ബുദ്ധിയോടെ സി പി എം വേട്ടയാടിയ ഒരേ ഒരു എതിരാളിയെ ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുള്ളു.ആ മനുഷ്യന്റെ പേരാണ് കെ. സുധാകരൻ !അതുകൊണ്ടാണ് ഇന്ന് കെ. സുധാകരൻ പറഞ്ഞത് കടൽ താണ്ടി വന്നവനെ കൈത്തോട് കാട്ടി ഭയപ്പെടുത്താൻ കഴിയില്ല എന്ന് ', വിപി സജീന്ദ്രൻ കുറിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിൽ 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് ചെയ്യലിനൊടുവിലാണ് കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അതേസമയം ആത്മവിശ്വാസമുണ്ടെന്നും ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് മനസിലായതെന്നും ജാമ്യത്തിൽ വിട്ടതിന് പിന്നാലെ കെ സുധാകരൻ പ്രതികരിച്ചു.












Click it and Unblock the Notifications