സുന്ദര ഇനി പോലീസ് കാവലില്‍; പണം നല്‍കിയത് സുനില്‍, സുരേന്ദ്രനുമായി ബന്ധമുള്ള ഇയാള്‍ ആര്?
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സര രംഗത്ത് നിന്ന് പിന്‍മാറാന്‍ ബിജെപി പണം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് കെ സുന്ദര. ബദിയടുക്ക പോലീസ് സുന്ദരയുടെ മൊഴിയെടുത്തു. ആരാണ് പണം നല്‍കിയതെന്നും ഇയാളെ കുറിച്ചുള്ള വിശദാംശങ്ങളും സുന്ദരയില്‍ നിന്ന് പോലീസിന് വ്യക്തമായി. ബിജെപി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പണം നല്‍കിയതത്രെ.
സുനില്‍ നായിക് എന്നയാളാണ് പണം നല്‍കിയതെന്ന് സുന്ദര മൊഴി നല്‍കിയെന്നാണ് വിവരം. ഭീഷണിയുള്ളതിനാല്‍ സുന്ദരയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...
ഇതാണ് വിവാദ സംഭവം
2016ല്‍ സുരേന്ദ്രന്റെ തോല്‍വിക്ക് ഒരു കാരണം സ്വതന്ത്രനായിരുന്ന സുന്ദര പിടിച്ച 464 വോട്ടുകളായിരുന്നു. ഇത്തവണ ബിഎസ്പി സ്ഥാനാര്‍ഥിയായിട്ടാണ് സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയത്. എന്നാല്‍ തൊട്ടുപിന്നാലെ പിന്‍വലിച്ചു. ഇത് ബിജെപിയില്‍ നിന്ന് പണം ലഭിച്ചത് കൊണ്ടാണ് എന്ന് സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
പോലീസ് മൊഴിയെടുത്തു
വെളിപ്പെടുത്തലിന് ശേഷം ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നു സുന്ദര പറഞ്ഞു. പോലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് ഹോസ്ദുര്‍ഗ് പോലീസ് സുന്ദരയെ വിളിപ്പിച്ചതും മൊഴിയെടുത്തതും. ഉച്ചയ്ക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ വൈകീട്ട് അവസാനിച്ചു.
പണം നല്‍കിയത് സുനില്‍ നായിക്
കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുിനില്‍ നായിക് ആണ് പണം നല്‍കിയത് എന്നാണ് സുന്ദരയുടെ മൊഴി. സംഭവത്തില്‍ കെ സുരേന്ദ്രനെ സംശയനിഴലിലാക്കുന്നതാണിത്. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ കൂടുതല്‍ കുരുക്കിലാകും. നേരത്തെ കൊടകര കുഴല്‍പ്പണ കേസിലും സുനില്‍ നായിക് സംശയ നിഴലിലായിരുന്നു.
ആ പോസ്റ്റ് കുരുക്കായി
യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ഖജാഞ്ചിയാണ് സുനില്‍ നായിക്. കഴിഞ്ഞ മാര്‍ച്ച് 21ന് ഇയാള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കെ സുന്ദര ബിഎസ്പി വിട്ടുവെന്നാണ് പോസ്റ്റ്. മാത്രമല്ല, കെ സുരേന്ദ്രന് വേണ്ടി സുന്ദര പ്രവര്‍ത്തിക്കുമെന്നും സുനില്‍ നായിക് വ്യക്തമാക്കിയിരുന്നു.
പോലീസ് കടുത്ത നടപടിയിലേക്ക്
സുനില്‍ നായിക് വീട്ടിലെത്തിയ കാര്യങ്ങളെല്ലാം സുന്ദര പോലീസിന് മൊഴി നല്‍കി. സുന്ദരയ്ക്ക് ഒപ്പമുള്ള സുനില്‍ നായികിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണ്. സുനില്‍ നായികിനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
സുന്ദരയ്ക്ക് പോലീസ് കാവല്‍
സുനില്‍ നായികിനൊപ്പം, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരുമുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അതേസമയം, തനിക്ക് ഭീഷണിയുണ്ട് എന്നാണ് സുന്ദര പോലീസിനെ അറിയിച്ചത്. ഇക്കാര്യം ഇദ്ദേഹം നേരത്തെ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. തുടര്‍ന്ന് സുന്ദരയ്ക്ക് സുരക്ഷ നല്‍കാന്‍ പോലീസ് തീരുമാനിച്ചു.
ബിജെപി വാഗ്ദാനങ്ങള്‍
പണം വാങ്ങിയത് തെറ്റാണ്. തിരിച്ചുകൊടുക്കാന്‍ എന്റെ കയ്യില്‍ പണില്ല. മരുന്നിനും വീട്ടിലെ ആവശ്യങ്ങള്‍ക്കും ചെലവഴിച്ചു. പണവും ഫോണുമാണ് തന്നത്. ജയിച്ചുകഴിഞ്ഞാല്‍ വൈന്‍ പാര്‍ലറും വീടും ഒരുക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നുവത്രെ. കെ സുരേന്ദ്രന്‍ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍ നിറയുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്ലാമറസ് ലുക്കിൽ സാക്ഷി ദ്വിവേദി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Recommended Video