'ജാതിമത ഭേദമന്യേ ഒറ്റക്കെട്ടായി നില്‍ക്കണം!! ഇല്ലേങ്കില്‍ "പരശുരാമ ഭൂമി" കടലെടുക്കും
ജാതിമത ഭേദമന്യേ കക്ഷിരാഷ്ട്രീയം നോക്കാതെ പ്രകൃതി ദുരന്തത്തിനെതിരെ പോരാടിയില്ലേങ്കില്‍ അധികം വൈകാതെ പരശുരാമഭൂമിയെ കടലെടുക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പറഞ്ഞപോലെ അങ്ങേയറ്റം ഗുരുതരമായ സാഹചര്യം. പരാതികളും പരിദേവനങ്ങളും ഒട്ടേറെയുണ്ടെങ്കിലും അതൊന്നും ചർച്ചാവിഷയമാക്കാനുള്ള സമയമല്ലിത്.
എല്ലാവരും ഒരു മനസ്സോടെ ദുരിതമകറ്റാൻ രംഗത്തിറങ്ങേണ്ട സമയമാണിത് എന്നായിരുന്നു സുരേന്ദ്രന്‍ കുറിച്ചത്. എന്നാല്‍ ദുരന്തത്തിനിടയിലും കേരളത്തെ പരശുരാമ ഭൂമിയാക്കിയ സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കണക്കിന് ട്രോളുന്നുണ്ട്.അതേ സമയം അനുകൂലിക്കുന്നവരും കുറവല്ല. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
നരകിക്കേണ്ടി വന്നു
പ്രകൃതിയുടെ സംഹാരതാണ്ഡവമാണ് കഴിഞ്ഞ കുറച്ചുദിവസമായി ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഒട്ടേറെ വിലപ്പെട്ട ജീവനുകൾ നഷ്ടമായി. നൂറുകണക്കിന് വീടുകൾ നിലംപൊത്തി. ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമി നശിച്ചു. റോഡുകളും പാലങ്ങളും റെയിൽപ്പാളങ്ങളും തകർന്നു. വൈദ്യുതിയും കുടിവെള്ളവും ഇല്ലാതെ ലക്ഷക്കണക്കിനാളുകൾ നരകിക്കേണ്ടി വന്നു.
അരയും തലയും മുറുക്കി
പല ഗ്രാമങ്ങളും ചില നഗരങ്ങൾ പോലും ഒറ്റപ്പെട്ട നിലയിലായി. ഇരുപത്തിരണ്ടോളം ഡാമുകൾ തുറന്നുവിടേണ്ടിവന്നു. മുഖ്യമന്ത്രി പറഞ്ഞപോലെ അങ്ങേയറ്റം ഗുരുതരമായ സാഹചര്യം. സർക്കാരും സന്നദ്ധസംഘടനകളും സൈന്യവും പോലീസും എല്ലാവരും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടിന്നതിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്.
സമയമല്ലിത്
ഊണും ഉറക്കവുമൊഴിഞ്ഞ് നമ്മുടെ മാധ്യമപ്രവർത്തകർ വിവരങ്ങൾ തൽസമയം ജനങ്ങളിലെത്തിക്കാൻ പാടുപെടുന്നു. പരാതികളും പരിദേവനങ്ങളും ഒട്ടേറെയുണ്ടെങ്കിലും അതൊന്നും ചർച്ചാവിഷയമാക്കാനുള്ള സമയമല്ലിത്. എല്ലാവരും ഒരു മനസ്സോടെ ദുരിതമകറ്റാൻ രംഗത്തിറങ്ങേണ്ട സമയമാണിത്.
പരശുരാമഭൂമിയെ
സർക്കാരുമായി സഹകരിച്ച് പരമാവധി സഹായങ്ങൾ ചെയ്യാൻ ദുരിതം ഏശിയിട്ടില്ലാത്തയിടങ്ങളിലെ ജനങ്ങളും മുന്നോട്ടുവരണം. ഈ ദുരന്തം നമുക്ക് വലിയൊരു മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് മുഖവിലക്കെടുക്കാൻ നാം തയ്യാറായില്ലെങ്കിൽ അധികം വൈകാതെ ഈ പരശുരാമഭൂമിയെ കടലെടുക്കും.
പഠിക്കാന്‍ തയ്യാറായില്ല
ഏതാനും വർഷം മുൻപ് ഉത്തരാഖണ്ഡിൽ സംഭവിച്ചതിൽ നിന്ന് നാം ഒന്നും പഠിക്കാന്‍ തയ്യാറായില്ല. വയലുകളായ വയലുകളൊക്കെ മണ്ണിട്ടു നികത്തി നാം കോൺക്രീറ്റുകെട്ടിടങ്ങളും ഫ്ളാറ്റുസമുച്ചയങ്ങളും പണിതു.കുന്നുകൾ മുഴുവൻ ഇടിച്ചുനിരത്തി. കരിങ്കൽപ്പാറകൾ മുഴുവൻ പൊട്ടിച്ചുതീർത്തു പുഴയോരത്തെ മണലുകൾ മുഴുവൻ ഈറ്റിക്കൊണ്ടുപോയി.
ജാതിമത ഭേദമെന്യേ
ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്കിറങ്ങാൻ പറ്റാത്ത നിലയിലായി. നമ്മുടെ പുതിയ ഈ വികസന സമീപനമാണ് ഇതിനെല്ലാം കാരണം. ഇപ്പോഴെങ്കിലും നമുക്കൊരുമിച്ചൊരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമെന്യേ ഈ പ്രകൃതി ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്തില്ലെങ്കിൽ വികസനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നമ്മുടെ മക്കൾക്കും മരുമക്കൾക്കും നാളെ അവസരം ലഭിച്ചെന്നുവരില്ല.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം