മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല, ബിജെപിയുടെ വിജയത്തിന് പിന്നിലെ രഹസ്യം ഇതാണ്...
കോഴിക്കോട്: ത്രിപുരയിലെ ബിജെപിയുടെ വിജയത്തിന് ശേഷം പലതരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. അതിലൊന്നും ബിജെപിയുടെ പണക്കൊഴുപ്പുകൊണ്ട് പിടിച്ചെടുത്തതാണ് ത്രിപുര എന്നതാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇത് തന്നെയായിരുന്നു പറഞ്ഞത്. ത്രിപുരയിലെ വിജയം ശാശ്വതമല്ലെന്നും ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നിട്ടുനിന്നുകൊണ്ട് ഇടതുപക്ഷം തിരിച്ചുവരുമെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരുന്നു.
ത്രിപുരയില്‍ ബിജെപി നേടിയ വിജയം പണമുപയോഗിച്ചും വിഘടനവാദികളെ കൂട്ടുപിടിച്ചും നേടിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബിജെപി, ത്രിപുരയില്‍ വിഘടനവാദ - തീവ്രവാദ പ്രസ്ഥാനമായ ഐപിഎഫ്ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്.ഇത് രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യ ശക്തികള്‍ക്ക തിരിച്ചടിയാണെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത് വന്നു.
ഒരു സുപ്രഭാതത്തിൽ ആഞ്ഞടിച്ചതല്ല
ബിജെപി വിജയം താൽക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണൻറേയും മററും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ബിജെപിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തിൽ ആഞ്ഞടിച്ച ഒരു തരംഗത്തിൻറെ അടിസ്ഥാനത്തിൽ മാത്രമുണ്ടായതല്ല എന്നാണ് കെ സുരേന്ദ്രൻ പറയുന്നത്.
നിശബ്ദമായി നടത്തിയ നിസ്തുല പ്രവർത്തനം
മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി സംഘപ്രചാരകൻമാർ ആ പ്രദേശങ്ങളിൽ പോയി സ്വജീവിതം ഉഴിഞ്ഞുവെച്ചതിന്റെ ചരിത്രം ഒരുപക്ഷേ പുറംലോകത്തിന് ഒരു പുതിയ വാർത്തയായിരിക്കാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
തീവ്രവാദി ആക്രമണം
ചില സംസ്ഥാനങ്ങളിൽ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിർന്ന പ്രചാരകൻ തീവ്രവാദി ആക്രമണത്തിൽ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു.
മോദി സർക്കകാർ
ഇന്ത്യൻ പട്ടികൾ പുറത്തുപോവുക എന്ന പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാൻഡിൽ ഇന്നു ബിജെപി അധികാരം പിടിച്ചു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. മോദി സർക്കാർ വന്നതിനുശേഷം വികസനകാര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയ വലിയ പ്രാധാന്യവും ഈ മാററത്തിനു പിന്നിലുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
കാലം തെളിയിക്കും
മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിൻറെ പ്രതിഫലമാണ് ജനങ്ങൾ തിരിച്ചുനൽകുന്നത്. ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സിപിഎം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കും.
2025ലെ ഭാരതം...
കാരണം 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും. 2025 എന്നു പറഞ്ഞാൽ ആർഎസ്എസ് ആരംഭിച്ചതിന്റഎ നൂറാം വർഷം എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.