കേരള ബിജെപിയില്‍ കൊടിയ തര്‍ക്കം; രമേശിനെ തള്ളി സുരേന്ദ്രന്‍ രംഗത്ത്! സ്പ്രിംക്ലർ പൊല്ലാപ്പിൽ ഗതികേട്
തിരുവനന്തപുരം: കേരളത്തില്‍ കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നതില്‍ വലിയ എതിര്‍പ്പുകളുണ്ടായിരുന്നു. അതിന് ജാതീയതയുടെ നിറം പോലും ഉണ്ടായിരുന്നു എന്നാണ് ആക്ഷേപം. ഒടുക്കം സുരേന്ദ്രനെ അധ്യക്ഷനായി നിമയിച്ചെങ്കിലും പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.
സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലാണ് ഇപ്പോള്‍ തര്‍ക്കം രൂക്ഷമാകുന്നത്. പാര്‍ട്ടിയ്ക്കുള്ളിലെ എന്തെങ്കിലും വിഷയം ആണെന്ന് കരുതിയാല്‍ തെറ്റി. സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍.
സ്പ്രിംക്ലര്‍ ഇടപാട് ആര് അന്വേഷിക്കണം എന്നതാണ് ബിജെപിയിലെ പ്രശ്‌നം. എംടി രമേശ് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
അഭിപ്രായ ഭിന്നത
സ്പ്രിംക്ലര്‍ ഇടപാടിനെ കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് നടത്തണോ അതോ സിബിഐ നടത്തണോ എന്നതാണ് ബിജെപിയ്ക്കുള്ളിലെ തര്‍ക്കം. എംടി രമേശിനെ സംബന്ധിച്ച് കേസ് സിബിഐ ആണ് അന്വേഷിക്കേണ്ടത്. കെ സുരേന്ദ്രന് വേണ്ടത് വിജിലന്‍സ് അന്വേഷണവും.
അധ്യക്ഷനെ തള്ളിയ സെക്രട്ടറി
സ്പ്രിംക്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പിറകെയാണ് സംഭവം സിബിഐ അന്വേഷിക്കണം എന്ന് എംടി രമേശ് ആവശ്യപ്പെട്ടത്. സംഗതി പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കം തന്നെയാണ് ഈ അഭിപ്രായ വ്യത്യാസത്തിലും മുഴച്ച് നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്യങ്ങള്‍ മനസ്സിലാക്കണം
എംടി രമേശ് ഈ വിഷയത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത് എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. തുടക്കത്തില്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് നിരാകരിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് സുരേന്ദ്രന്റെ പക്ഷം. അങ്ങനെ സംഭവിച്ചാല്‍ ഈ കേസ് എവിടേയും എത്തുകയും ഇല്ല.
രമേശിന്റെ പ്രശ്‌നം
താന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍മനസ്സിലാക്കാതെയാണ് രമേശ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. താന്‍ അവശ്യപ്പെട്ടിട്ടുള്ളത് കരാര്‍ റദ്ദ് ചെയ്യണമെന്നും ഡാറ്റ സുരക്ഷിതമാക്കണം എന്നും ആണെന്ന് സുരേന്ദ്രന്‍ പറയുന്നു. എന്തായാലും ബിജെപി നേതൃത്വത്തിലെ അഭിപ്രായ ഭിന്നത സര്‍ക്കാരിനെതിരെയുള്ള നിലപാടുകളില്‍ പോലും പ്രകടമാണ് എന്നതാണ് വസ്തുത.
Recommended Video
രമേശിന്റെ വാദം
സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണം അല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്നാണ് എംടി രമേശിന്റെ വാദം. രാജ്യാന്തര ഇടപാടുകളിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ സിബിഐയ്ക്കും എന്‍ഐഎയ്ക്കും മാത്രമേ സാധിക്കു എന്നും രമേശ് വാദിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെയുള്ള നീക്കത്തില്‍ പോലും ബിജെപി സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനം എടുക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതികരണങ്ങള്‍ എല്ലാം.