കുമ്മനത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ; അയ്യേ.... ഇതൊക്കെ വെറും അൽപ്പത്തരം!!!
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകുമെന്ന കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പത്തരമമെന്ന് മന്ത്രി പറഞ്ഞു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യമെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.
ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പട്ടികയിലും ഇ.ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ സുരക്ഷ കാരണം പറഞ്ഞ് പേരുകള്‍ വെട്ടിച്ചുരുക്കുകയായിരുന്നു. തുടർന്ന് അത് പുന:പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അത് അംഗീകരിച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും ചെയ്തു.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിടുംമുമ്പ് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കാര്യങ്ങൾ പറയുകയായിരുന്നു. ഇ ശ്രീധരനെയും രമേശ് ചെന്നിത്തലയെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി കേരളഘടകം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയതെന്നും കുമ്മനം അഭിപ്രായപ്പെടും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ച ആദ്യലിസ്റ്റ് ലഭിച്ചപ്പോള്‍ തന്നെ മെട്രോയുടെ ശില്‍പിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന രീതിയില്‍ കേന്ദ്രത്തിനെതിരെ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നും കുമ്മനം പറഞ്ഞിരുന്നു. ഇതിനെയാണ് കടംകംപള്ളി വിമർശിച്ചത്.