കലൂരില്‍ ബഹുനില കെട്ടിടം തകര്‍ന്ന സംഭവം; ഉന്നതതല സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: കലൂരില്‍ ബഹുനില കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ സംരക്ഷണ പൈല്‍ തകര്‍ന്നു മണ്ണിടിഞ്ഞതിനെ കുറിച്ചന്വേഷിക്കുന്ന ഉന്നതതല സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റര്‍ പി.ഡി. ഷീലാദേവിയുടെ നേതൃത്വത്തിലുള്ള സമിതി ഇന്നലെ യോഗം ചേര്‍ന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി.
സീനിയര്‍ ടൗണ്‍ പ്ലാനര്‍ പി.ആര്‍. ഉഷാകുമാരി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പു ജിയോളജിസ്റ്റ് കൃഷ്‌ണേന്ദു, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രജീന ബീവി, എമരിറ്റസ് പ്രൊഫ. ഡോ. ബാബു ടി. ജോസ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കെട്ടിട നിര്‍മാണത്തിനു തുടര്‍ അനുമതി നല്‍കുന്നതു സംബന്ധിച്ചു തീരുമാനം. ഏപ്രില്‍ 19നു രാത്രി അപകടമുണ്ടായതിനെ തുടര്‍ന്നു കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് കൊച്ചി കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. നിര്‍മാണ കമ്പനിയുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്നാണു കെട്ടിടം തകരാനുള്ള കാരണം, കെട്ടിടം നിര്‍മാണത്തിനു നല്‍കിയ അനുമതി, തുടര്‍നിര്‍മാണത്തിന്റെ സാധ്യത, കെട്ടിടത്തിന്റെ പ്രാഥമിക രൂപരേഖ എന്നിവ പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ജില്ലാ കലക്റ്റര്‍ ചുമതലപ്പെടുത്തിയത്.
നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങളുടെ ഗുണനിവാര കുറവാണോ അപകടകാരണമെന്നു സമിതി പരിശോധിക്കുന്നുണ്ട്. ഇതിനായി നിര്‍മാണ സൈറ്റില്‍ നിന്നു ശേഖരിച്ച കോണ്‍ക്രീറ്റ്, സ്റ്റീല്‍ എന്നിവ ബാംഗ്‌ളൂരിലെ പ്രമുഖ സ്ഥാപനത്തില്‍ ഗുണനിലവാര പരിശോധനയ്ക്കായി അയച്ചു കൊടുത്തിരുന്നു. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുക്കുന്നത്.
കെട്ടിടത്തിന്റെ രൂപരേഖയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തിയേക്കും. പ്രമുഖ വസ്ത്രവിതരണ ശാലയായ പോത്തീസ് ഗ്രൂപ്പിന്റെ ഷോറൂമിനായി 12 നില കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ഭൂഗര്‍ഭ നിലകളാണ്. ഭൂഗര്‍ഭ നിലകള്‍ നിര്‍മിക്കാന്‍ മണ്ണു നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിര്‍മാണ സൈറ്റിനോട് ചേര്‍ന്ന പഴയ റോഡ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നു. മെട്രൊ റെയില്‍പാതയോടു ചേര്‍ന്നുണ്ടായ അപകടം ആശങ്ക പരത്തിയിരുന്നു.