Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്? തീ ആളിക്കത്തി, മകള്‍ രക്ഷപ്പെട്ടു

കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

kannur

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാറിന് തീപിടിച്ചത് ഡാഷ് ബോര്‍ഡില്‍ നിന്നാണെന്നാണ് നിഗമനം. സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിന് മുമ്പ് തന്നെ രണ്ട് പേരും അഗ്നിക്കിരയായിരുന്നു. കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നോ എന്ന നിഗമനവുമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തിപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാഹനം പരിശോധിച്ച ആര്‍ ടി ഒ പറഞ്ഞു.

ബോണറ്റിലോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിട്ടില്ല. പ്രത്യേകം സൗണ്ട് ബോക്‌സും ക്യാമറയും വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയിട്ടുണ്ട്. പ്രസവല വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്ര മാധ്യേ ആണ് അപകടം. ആശുപത്രിയുടെ തൊട്ടടുത്ത് വച്ചായിരുന്നു തീപിടിത്തം. കുറ്റിയാട്ടൂരിലെ വീട്ടില്‍ നിന്നും പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കാറിന്റെ മുന്‍സീറ്റിലിരുന്ന റീഷയും ഭര്‍ത്താവ് പ്രജിത്തുമാണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന മകള്‍ ശ്രീപാര്‍വതിയും റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവര്‍ വാഹനത്തില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങിയത് കൊണ്ട് രക്ഷപ്പെട്ടു. ഇവരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടുറോഡില്‍ തീ കത്തുന്നത് കണ്ട നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുക്കാനാവാത്ത വിധം തീ ആളിക്കത്തിയിരുന്നു. ഇന്ന് രാവിലെ 10.40 ഓടെയാണ് സംഭവം. അപകടകാരണം കണ്ടെത്താന്‍ വിദഗ്ദ പരിശോധന വേണ്ടിവരും ഫോറന്‍സിക് വിദഗ്ദര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് വര്‍ഷത്തെ പഴക്കമാണ് കാറിനുള്ളത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എസ് പി അറിയിച്ചു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടുണ്ട്. കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

കാറുകളുടെ മെക്കാനിക്കല്‍ തകരാറാണോ അപകടങ്ങള്‍ക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം. കണ്ണൂരില്‍ കാര്‍ കത്തി രണ്ടു പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.

വാഹനത്തിന് തീപിടിച്ചാല്‍ എന്ത് ചെയ്യണം ?

ഉടന്‍തന്നെ വാഹനം ഓഫ് ചെയ്ത് വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിക്കുക.

ഡോര്‍ തുറക്കാനാകുന്നില്ലെങ്കില്‍ സീറ്റിന്റെ ഹെഡ്‌റെസ്റ്റ് ഊരിയെടുത്ത് ഗ്‌ളാസ് തകര്‍ക്കാവുന്നതാണ്.

ബോണറ്റിലാണ് തീ കാണുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് തുറക്കരുത്. തീ കൂടുതല്‍ പടരാന്‍ കാരണമാകും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മവിശ്വാസം കൈവിടരുത്.

എമര്‍ജന്‍സി ടെലഫോണ്‍ നമ്പര്‍ ഓര്‍ത്തുവെക്കുക. 112 ല്‍ വിളിക്കാന്‍ മറക്കരുത്.

ഏതാനും മുന്‍കരുതലുകള്‍.

വാഹനത്തില്‍ നിന്നും കരിഞ്ഞ മണം വരുന്നുണ്ടെങ്കില്‍ ഒരിക്കലും അവഗണിച്ച് ഡ്രൈവിങ്ങ് തുടരരുത്.

വാഹനം ഓഫ് ചെയ്ത് ദൂരെ മാറിനിന്ന് സര്‍വ്വീസ് സെന്ററുമായി ബന്ധപെടുക.

വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വ്വീസ് ചെയ്യുക.

എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനത്തില്‍ കൊണ്ടുപോകരുത് വാഹനത്തിലിരുന്ന് പുകവലിക്കരുത്.

വാഹനം പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് ചപ്പുചവറുകളും, കരിയിലകളും ഉണ്ടെങ്കില്‍ അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണ്.

പരിചയമില്ലാത്ത സ്വയം സര്‍വ്വീസിങ്ങ്, അനുവദനീയമല്ലാത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഘടിപ്പിക്കുക തുടങ്ങിയവ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. വാഹനത്തില്‍ അനാവശ്യ മോഡിഫിക്കേഷനുകളും, കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+