'കരുണയിൽ കരണത്തടി' കിട്ടിയെങ്കിലും മുന്നോട്ട് പോകുമെന്ന് സർക്കാർ! പ്രതീക്ഷയില്ലെന്ന് വിദ്യാർത്ഥികൾ
നിയമസഭ പാസാക്കിയ ബില്ലിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കിയെങ്കിലും മെഡിക്കൽ പ്രവേശനം ക്രമപ്പെടുത്തിയ ബില്ലുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. കഴിഞ്ഞദിവസം നിയമസഭയിൽ പാസാക്കിയ ബിൽ നിയമവകുപ്പിന് കൈമാറിയ ശേഷം ഗവർണർക്ക് അയച്ചു. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ ബില്ലുമായി മുന്നോട്ടുപോകുമെന്നാണ് ആരോഗ്യമന്ത്രിയും പ്രതികരിച്ചത്.
അതേസമയം, നിയമസഭ പാസാക്കിയ ബില്ലിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളും സർക്കാർ നടപടിയെ പിന്തുണച്ച് രംഗത്തെത്തി. എന്നാൽ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ നടപടിയിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ബെന്നി ബെഹന്നാൻ പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചതിനെതിരെ പരസ്യമായി രംഗത്തെത്തി. മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിരുന്നു.

സ്വാശ്രയ മാനേജ്മെന്റുകളെ സംരക്ഷിക്കുന്ന ബില്ലിനെതിരെ എഐവൈഎഫും രംഗത്തെത്തി, ഇടതുപക്ഷ സർക്കാരാണെന്ന കാര്യം മറക്കരുതെന്ന് ഓർമ്മിപ്പിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്താണ് സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. അതേസമയം, പ്രവേശനം ക്രമപ്പെടുത്തിയ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കിയതോടെ തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടതായി മെഡിക്കൽ വിദ്യാർത്ഥികൾ പറഞ്ഞു.
സർക്കാരിന്റെയും കോളേജ് മാനേജ്മെന്റിൻറെയും പിടിപ്പുകേടാണ് തങ്ങളുടെ ഭാവി ഇല്ലാതാക്കിയതെന്നും കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ പ്രതികരിച്ചു. അഞ്ചരക്കണ്ടിയിലെ കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തിയുള്ള സർക്കാർ ഓർഡിനൻസാണ് സുപ്രീംകോടതി വ്യാഴാഴ്ച റദ്ദ് ചെയ്തത്. പ്രവേശനം സാധുവാക്കാൻ നിയമസഭയിൽ ബിൽ പാസാക്കിയതിന് പിന്നാലെയായിരുന്നു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഓർഡിനൻസ് റദ്ദ് ചെയ്തത്.












Click it and Unblock the Notifications