കയ്യടി നേടി കേരളം, കന്യാകുമാരി ജില്ലാ ആശുപത്രി ആർസിസി സഹകരണത്തിൽ കാന്‍സര്‍ ആശുപത്രിയായി
തിരുവനന്തപുരം: തലസ്ഥാനത്തുളള ആര്‍സിസിയില്‍ കന്യാകുമാരിയില്‍ നിന്ന് നിരവധി പേര്‍ ചികിത്സയ്ക്ക് എത്താറുളളതാണ്. ലോക്ഡൗണ്‍ കാലത്ത് ഇവരുടെ ആവശ്യം പരിഗണിച്ച് ആര്‍സിസിയുടെ സഹകരണത്തോടെ കന്യാകുമാരി ജില്ലാ ആശുപത്രിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആര്‍.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും രോഗികള്‍ക്ക് ഇതേറെ ആശ്വാസകരമാകും.

കന്യാകുമാരിയിലും സമീപ ജില്ലകളില്‍ നിന്നും 560 പേരാണ് ആര്‍.സി.സി.യില്‍ ചികിത്സയിലുള്ളത്. എന്നാല്‍ ലോക് ഡൗണ്‍ കാരണവും രോഗ പകര്‍ച്ച കാരണവും ഇവര്‍ക്ക് അതിര്‍ത്തി കടന്ന് ചികിത്സ തേടാന്‍ കഴിയില്ല. ഇവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. സംസ്ഥാന ആരോഗ്യ വകുപ്പ് തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള തമിഴ്‌നാട്ടിലെ രോഗികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ നടത്തുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.
അതിനിടെ സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. സംസ്ഥാനത്ത് 15 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 5 പേരുടേയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 331 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,725 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,243 പേര്‍ വീടുകളിലും 482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 21941 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 20830 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.












Click it and Unblock the Notifications