കണ്ണിൽ ചോരയില്ലാതെ കർണ്ണാടക സർക്കാർ! മദനി കേരളത്തിലേക്കില്ല...ഇനി പിണറായി കനിയണം...
കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷമാണ് കർണ്ണാടക സർക്കാർ സുരക്ഷാച്ചെലവിനായി 15 ലക്ഷം രൂപ ആദ്യം കെട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
ബെംഗളൂരു/തിരുവനന്തപുരം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിൽ. സുരക്ഷാച്ചെലവുകൾക്കായി 15 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കർണ്ണാടക പോലീസിന്റെ നിലപാടാണ് മദനിക്ക് തിരിച്ചടിയായത്.
ഇത്രയും തുക കെട്ടിവെയ്ക്കാൻ നിർവാഹമില്ലാത്തതിനാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് അബ്ദുനാസർ മദനി കഴിഞ്ഞ ദിവസം രാത്രിയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകീട്ടോടെ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷമാണ് കർണ്ണാടക സർക്കാർ സുരക്ഷാച്ചെലവിനായി 15 ലക്ഷം രൂപ ആദ്യം കെട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. മദനിക്ക് സുരക്ഷയൊരുക്കുന്ന എസിപി അടക്കമുള്ള ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം, യാത്ര ചെലവുകൾക്കാണ് ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്.

19 സുരക്ഷാ ഉദ്യോഗസ്ഥർ...
ആഗസ്റ്റ് ഒന്നു മുതൽ 14 വരെ കേരളത്തിൽ പോകാൻ അനുമതി ലഭിച്ച മദനിക്ക് രണ്ട് എസിപിമാരടക്കം 19 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്.

15 ലക്ഷത്തോളം രൂപ...
സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ താമസം,ഭക്ഷണം,യാത്ര ചെലവുകൾക്കായി ആദ്യം 15 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നാണ് കർണ്ണാടക പോലീസ് മദനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2 എസിപിമാർക്ക് ഒരു ദിവസത്തേക്കുള്ള ചിലവ് 8472 രൂപയാണ്. ഡ്രൈവർക്കും കോൺസ്റ്റബിൾമാർക്കും ദിവസച്ചെലവായി 4044 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമേ 18 ശതമാനം ജിഎസ്ടി തുകയും മദനി നൽകണം.

കേരളത്തിലേക്കില്ല...
എന്നാൽ ഇത്രയും ഭീമമായ തുക കെട്ടിവെച്ച് നാട്ടിലേക്കില്ലെന്നാണ് മദനിയുടെയും കുടുംബാംഗങ്ങളുടെയും നിലപാട്. ഇത്രയും പണം കെട്ടിവെയ്ക്കാൻ നിർവാഹമില്ലെന്നും അവർ വ്യക്തമാക്കി.

വിട്ടുവീഴ്ചയ്ക്കില്ല....
തുകയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മദനിയുടെ അഭിഭാഷകൻ ടി ഉസ്മാൻ സിറ്റി പോലീസ് കമ്മീഷണറുമായി രാത്രിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നാണ് കർണ്ണാടക പോലീസ് അറിയിച്ചത്.

പണം തന്നാൽ പോകാം....
മദനിക്ക് കുറഞ്ഞ ചിലവിൽ സുരക്ഷയൊരുക്കണമെന്ന സുപ്രീംകോടതി നിർദേശം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല. പണം കെട്ടിവെച്ചാൽ നാട്ടിൽ പോകാൻ അനുവദിക്കാമെന്നാണ് പോലീസ് പറയുന്നത്.

കേരള സർക്കാരിന്റെ ശ്രദ്ധയിലേക്ക്...
കർണ്ണാടക സർക്കാർ ഇത്രയും ഭീമമായ തുക ആവശ്യപ്പെട്ടത് കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് പിഡിപിയുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് മദനിയുടെ കുടുംബാംഗങ്ങളും. അതേസമയം, കർണ്ണാടക സർക്കാരിന്റെ കടുംപിടുത്തത്തിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

ആഗസ്റ്റ് 14 വരെ...
ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ കേരളത്തിൽ തങ്ങാനാണ് മദനിക്ക് അനുമതി ലഭിച്ചിട്ടുള്ളത്. നേരത്തെ, ബെംഗളൂരു കോടതി ഉമ്മയെ സന്ദർശിക്കാനായി ആഗസ്റ്റ് ഏഴ് വരെ മദനിക്ക് ഇളവ് നൽകിയിരുന്നു.

മകന്റെ വിവാഹത്തിലും...
എന്നാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരു കോടതി അനുമതി നൽകിയില്ല. തുടർന്ന് സുപ്രീംകോടതിയിൽ നിന്നാണ് മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ആഗസ്റ്റ് 14 വരെ ഇളവ് നീട്ടി ഉത്തരവ് സ്വന്തമാക്കിയത്. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ നിലപാടോടെ മദനിയുടെ യാത്ര മുടങ്ങുന്ന സ്ഥിതിയാണുള്ളത്.

സുരക്ഷാച്ചെലവ്....
കേരളത്തിലേക്ക് പോകുന്ന മദനിക്ക് ഇത്രയധികം ദിവസം സുരക്ഷയൊരുക്കുന്നതിന് പണം മുടക്കാനാകില്ലെന്നായിരുന്നു കർണ്ണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. തുടർന്ന് എല്ലാ സുരക്ഷാച്ചെലവുകളും വഹിക്കാമെന്ന് മദനിയുടെ അഭിഭാഷകൻ വ്യക്തമാക്കിയതോടെയാണ് സുപ്രീംകോടതി ഇളവ് അനുവദിച്ചത്. പക്ഷേ, സുരക്ഷാച്ചെലവുകൾക്കായി ഭീമമായ തുക ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.












Click it and Unblock the Notifications