കാസർഗോഡ് ഇരട്ടകൊല; പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് കോടിയേരി, പീതാംബരന്റെ ഭാര്യക്ക് മനോവിഷമം!
കാസർഗോഡ്: പെരിയയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പങ്കില്ലെന്ന് വീണ്ടും ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസ് അറസ്റ്റ് ചെയ്ത പീതാംബരന്റെ ഭാര്യയുടെ ആരോപണത്തിന് മറുപടിയുമായാണ് ഇപ്രാവശ്യം കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. പീതാംബരന് കൊലപാതകത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമായിരുന്നു പീതാംബരന്റെ ഭാര്യ മഞ്ജു നേരത്തെ പ്രതികരിച്ചിരുന്നത്.
കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഭര്‍ത്താവ് കേസില്‍ പെട്ട വിഷമത്തിലായിരിക്കാം പീതാംബരന്റെ ഭാര്യയുടെ പ്രതികരണമെന്ന് കോടിയേരി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. എന്നാൽ പാർട്ടി എന്ന നിലയിൽ അങ്ങിനെയൊരു തീരുമാനമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വീട്ടുകാരുടെ മനോവിഷമം
പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഇല്ലെന്നും കോടിയേരി പ്രതികരിച്ചു. പീതാംബരന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടാകും. അതില്‍നിന്നുണ്ടാകുന്ന ഒരു അഭിപ്രായപ്രകടനം എന്നല്ലാതെ ഭാര്യയുടെ ആരോപണങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പെരിയ ലോക്കൽ കമ്മറ്റി അംഗം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്നാണ് പീതാംബരൻ പോലീസിന് കൊടുത്ത മൊഴി.

കഞ്ചാവ് ലഹരി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്നാണ് പ്രതികള് പറയുന്നത്‍. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്‍റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പോലീസ് നിഗമനം.

പാർട്ടി പറഞ്ഞാൽ എന്തും ചെയ്യും!!
പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് പീതാംബരന്‍. പാര്‍ട്ടി പറയാതെ കൊലപാതകം ചെയ്യില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടിട്ട് ഇപ്പോള്‍ പാര്‍ട്ടി പുറത്താക്കിയെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും ആരോപിക്കുന്നത്. മുന്‍പ് അക്രമങ്ങളില്‍ പങ്കാളിയായിരിക്കുന്നതും പാര്‍ട്ടിക്ക് വേണ്ടിയാണ്. പീതാംബരന് വ്യക്തിപരമായി വൈരാഗ്യമില്ല. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് മോശം പേരു വരാതിരിക്കാന്‍ വേണ്ടി പാര്‍ട്ടി കയ്യൊഴിയുകയാണെന്നും ഭാര്യ പറഞ്ഞു.












Click it and Unblock the Notifications