വർഗീയ ശക്തികളെ എതിർക്കുന്നതിൽ കോൺഗ്രസ് പൂർണ പരാജയം: കെ.സി റോസക്കുട്ടി
എല്ലാ മേഖലയിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച മനോഭാവത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു
തിരുവനന്തപുരം: വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ഏറ്റവും ഉത്തരവാദിത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എന്നാല്‍ അക്കാര്യത്തില്‍ പൂര്‍ണമായും കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ.സി റോസക്കുട്ടി. സ്ഥാനാർഥി നിർണയത്തിൽ വനിതകളെ അവഗണിച്ചുവെന്ന് ചൂണ്ടികാട്ടി കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് റോസക്കുട്ടി ഇടതുപക്ഷത്ത് എത്തിയത്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
"വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ഏറ്റവും ഉത്തരവാദിത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ അക്കാര്യത്തില്‍ പൂര്‍ണമായും കോണ്‍ഗ്രസ് പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇടതുപക്ഷം വര്‍ഗീയ ശക്തികളോട് പോരാടുമ്പോഴും കോണ്‍ഗ്രസ് അവര്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയാണ്."
സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും മഹത്തായ മുന്നേറ്റമാണ് കർഷക സമരമെന്നും അതിന്റെ മുൻപന്തിയിലുണ്ടാകേണ്ട കോൺഗ്രസിന്റെ അസാന്നിധ്യം പ്രകടമാണെന്നും അവർ പറഞ്ഞു. ഇത്തരത്തില്‍ എല്ലാ മേഖലയിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച മനോഭാവത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു.
വര്‍ഗീയ ശക്തികള്‍ക്കെതിരെ കൃത്യമായ നിലപാടുള്ള പ്രസ്ഥാനം ഇടതുപക്ഷമാണെന്നും റോസക്കുട്ടി പറഞ്ഞു. വര്‍ഗീയത വളരാതിരിക്കണമെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷം ശക്തിപ്പെടണം. ഇവിടെ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഇടതുപക്ഷമാണ് വര്‍ഗീയതയ്ക്കെതിരെ പോരാടുന്നതെന്നും റോസക്കുട്ടി. കര്‍ഷക സമരത്തില്‍ ഉള്‍പ്പടെ ഇടതുപക്ഷ നിലപാടുകള്‍ നാം കണ്ടതാണ്. അതുകൊണ്ടാണ് ഇടതുപക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
കെപിസിസി വൈസ്പ്രസിഡന്റ് എന്ന സ്ഥാനത്ത് പേരിന് ഇരുത്തി എന്നല്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യത്തിലൊന്നും ഒരു കൂടിയാലോചനകളും തന്നോട് കോണ്‍ഗ്രസ് നേതൃത്വം നടത്തിയിരുന്നില്ല. എല്ലാ കാലത്തും അങ്ങനെയായിരുന്നു. ഒരു ജനാധിപത്യ സ്വഭാവത്തില്‍ നിന്ന് കോണ്‍ഗ്രസ് അകന്നിരുന്നു. ആരെങ്കിലും രണ്ട് പേര് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്ന അവസ്ഥയിലേക്ക് അത് മാറി.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
ഒരു പുരോഗമന സമൂഹത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇരുപത് സീറ്റുകള്‍ പോലും സ്ത്രീകള്‍ക്ക് കൊടുക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എന്ത് അനീതിയാണ്. അത് ആരുടെയും ഔദാര്യം ഒന്നും അല്ല. മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിന് പോലും ഒരു സീറ്റില്ല എന്ന് പറയുമ്പോള്‍ ഈ അനീതി വ്യക്തമല്ലേ. അടുത്തകാലത്ത് നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സ്ത്രീ പ്രാതിനിധ്യം എത്ര ദയനീയമാണ്. ഇങ്ങനെയാണോ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ സംഭവിക്കേണ്ടതെന്നും റോസക്കുട്ടി ചോദിച്ചു.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍