പിണറായിയോട് മുട്ടാൻ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? ഉത്തരവുമായി കെസി വേണുഗോപാൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അടുത്ത വര്‍ഷം കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഭരണമാറ്റമാണ് കേരളത്തിലെ പതിവ്. വരുന്ന തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ തന്നെ ആയിരിക്കും എന്നുറപ്പാണ്.
മറുവശത്ത് പിണറായിയോട് മുട്ടാന്‍ യുഡിഎഫ് ആരെ ഇറക്കും? കോണ്‍ഗ്രസിനുളളില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമായിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞതോടെ കളത്തില്‍ രമേശ് ചെന്നിത്തല മാത്രമല്ല ഉളളതെന്ന് ഉറപ്പായിരിക്കുന്നു. കെസി വേണുഗോപാലും പ്രതികരണവുമായി രംഗത്ത് എത്തിയതോടെ ചര്‍ച്ച കൊഴുക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

തുടക്കമിട്ട് ഉമ്മൻ ചാണ്ടി
പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയാകും സ്വാഭാവികമായും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് കണക്ക് കൂട്ടപ്പെട്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നുളള ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല മാത്രമല്ല ഉളളത് എന്നാണ്.

സജീവമായി മുൻ മുഖ്യമന്ത്രി
കുറച്ച് കാലം കേരള രാഷ്ട്രീയത്തില്‍ നിന്നും അകന്ന് നിന്ന ഉമ്മന്‍ ചാണ്ടി സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ്. മാത്രമല്ല പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിക്കാട്ടുന്നതും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങളെ ആണ്. അതിനിടെയാണ് പ്രതികരണവുമായി കെസി വേണുഗോപാല്‍ രംഗത്ത് എത്തിയിരിക്കുന്നത്.
Recommended Video

വേണുഗോപാലിന്റെ പ്രതികരണം
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിട്ട് വേണമോ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എന്നുളളത് ഹൈക്കമാന്‍ഡിന്റെ നയം അനുസരിച്ച് ആ സമയത്ത് തീരുമാനിക്കും എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വം
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വമാണ് ഉണ്ടാവുക എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരും തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. താന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ടീം വര്‍ക്ക്
അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ കേരളം കൂടി ഉള്‍പ്പെടുന്നുണ്ട്. കേരളം വിട്ടിട്ടൊരു ദേശീയ രാഷ്ട്രീയം ഇല്ല. എന്നാല്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ ഉള്‍പ്പെടുന്നവരാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ നേതാക്കളും കൂടിച്ചേര്‍ന്നുളള ടീം വര്‍ക്കാണ് ഉണ്ടാവുക എന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി തിരിച്ചെത്തണം
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണം എന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ എറ്റവും മുന്നിലുളള നേതാവ് രാഹുല്‍ ഗാന്ധിയാണ്. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവിനുളളതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ചൂടുപിടിച്ച് ചർച്ചകൾ
അതേസമയം യുഡിഎഫ് നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല മാത്രമല്ല താന്‍ കൂടി ഉണ്ടാകും എന്ന കൃത്യമായ സൂചനയാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍. മുസ്ലീം ലീഗില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് അതിമോഹമാണ് എന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications