'ഉറക്കമുറ്റിയ കണ്ണുകളും, വിശന്ന വയറുമായി അവർ കാതങ്ങളോളം നടന്നു നീങ്ങുകയാണ്'
തിരുവനന്തപുരം; രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ അഭിമുഖികരിക്കേണ്ടി വരുന്ന പ്രതിസന്ധികളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോൺഗ്ര്സ ഉയർത്തുന്നത്. പ്രതിസന്ധികള്‍ നേരിടാനായി അടുത്ത ആറു മാസത്തേക്ക് ഓരോ ദരിദ്ര കുടുംബത്തിനും 7500 രൂപ വീതം വിതരണം ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതിനിടെ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ പ്രതികരിക്കുകയാണ് കെസി വേണുഗോപാൽ. പോസ്റ്റ് വായിക്കാം

നമ്മെ മുറിവേൽപ്പിച്ചു കൊണ്ടേ ഇരിക്കും
ചില ദൃശ്യങ്ങൾ അത്ര മേൽ നമ്മെ മുറിവേൽപ്പിച്ചു കൊണ്ടേ ഇരിക്കും. ഒരിറ്റു കണ്ണുനീർ പൊഴിക്കാതെ, ഹൃദയത്തിൽ അല്പമെങ്കിലും കരുണയുള്ള ഒരാൾക്കും അതിൽ നിന്ന് കണ്ണെടുക്കാനാവില്ല. സുഡാനിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് വിശപ്പ് സഹിക്കാനാവാതെ നടന്നു നീങ്ങുന്ന പിഞ്ചു കുഞ്ഞിനെ കഴുകൻ പിന്തുടരുന്ന കെവിൻ കാർട്ടറിന്റെ ലോകപ്രശസ്ത ചിത്രവും, വിയറ്റ്നാം യുദ്ധകാലത്ത് നിക്ക് ഉട് എടുത്ത ബോംബാക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്ന നഗ്നയായ പെൺകുട്ടിയുടെ ചിത്രവും എക്കാലവും നമ്മുടെ ഹൃദയത്തെ കുത്തിനോവിച്ചു കൊണ്ടേ ഇരിക്കും. കരുണ വറ്റിപ്പോയ, കെട്ട കാലത്തിന്റെ പ്രതീകങ്ങളാണ് ഈ ചിത്രങ്ങളെല്ലാം.

ആരെയാണ് പിടിച്ചുലക്കാത്തത്?
അതിഥി തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ടു രണ്ടു മാസക്കാലമായി നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങളും, വാർത്തകളും മനുഷ്യത്വമുള്ള ഓരോരുത്തരെയും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ അമ്മ മരിച്ചതറിയാതെ അമ്മയുടെ വസ്ത്രം പിടിച്ചു വലിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ആ പിഞ്ചുകുഞ്ഞിന്റെ കാഴ്ച ആരെയാണ് പിടിച്ചുലക്കാത്തത്?

മനുഷ്യത്വമില്ലാത്ത നടപടികളുടെ പ്രതീകം
വിണ്ടുകീറിയ പാദവുമായി, ഒട്ടിയ വയറുമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി നടന്നു നീങ്ങുന്ന തൊഴിലാളികൾ കരുണയില്ലാത്ത ഒരു ഭരണകൂടത്തിന്റെ മനുഷ്യത്വമില്ലാത്ത നടപടികളുടെ പ്രതീകമാണ്. അവരോരുത്തരുടേയും മുറിവേറ്റ പാദങ്ങൾ നമ്മെ ചവിട്ടി വേദനിപ്പിച്ചാണ് കടന്നു പോകുന്നത്.
എന്ത് കൊണ്ടാണ് കേന്ദ്ര സർക്കാരിനും, പ്രധാനമന്ത്രിക്കും ഒരിറ്റു കരുണ പോലും അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ഇല്ലാതെ പോയത്?

എന്നാണ് നമുക്ക് തൊട്ടുകൂടാത്തവരായത്?
നമ്മുടെ നഗരങ്ങളെയും, വ്യവസായ സംരഭങ്ങളെയും പടുത്തുയർത്തിയ ഈ ലക്ഷക്കണക്കിന് മനുഷ്യർ എന്നാണ് നമുക്ക് തൊട്ടുകൂടാത്തവരായത്? ഈ കഴിഞ്ഞ അറുപത്തഞ്ചു ദിവസമായി അവർ പലായനത്തിലാണ്. ഉറക്കമുറ്റിയ കണ്ണുകളും, വിശന്ന വയറുമായി അവർ കാതങ്ങളോളം നടന്നു നീങ്ങുകയാണ്. സ്വപ്‌നങ്ങൾ ബാക്കിയാക്കി ഉറ്റവരെ കാണാതെ പലരും വഴിയിൽ മരിച്ചു വീഴുന്നു.ക്ഷീണിച്ചുറങ്ങിപ്പോയവരുടെ മുകളിലൂടെ വിധി ക്രൂരമായി ചക്രമുരുട്ടി മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു.

സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്
നമ്മുടെ നീതിപീഠം പോലും വളരെ വൈകിയാണ് ഈ ക്രൂരമായ നീതി നിഷേധത്തിൽ ഇടപെടാൻ തയ്യാറായത്. അതിഥി തൊഴിലാളികളുടെ പാലായനത്തിൽ ആദ്യമൊക്കെ ഇടപെടാൻ വിസമ്മതിച്ച പരമോന്നത നീതിപീഠം ഇനിയും ഈ അനീതി കണ്ടുനിൽക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിനോട് പറഞ്ഞിരിക്കുന്നു. തൊഴിലാളികൾക്ക് സൗജന്യമായി യാത്ര സൗകര്യവും, ഭക്ഷണവും, വെള്ളവും അതതു സർക്കാരുകൾ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്.

നിരാലംബരുടെ കുരുതിക്കളമാവും
ഇനിയെങ്കിലും കേന്ദ്ര സർക്കാർ ഉറക്കമുണരുമെന്നും, മനുഷ്യത്വത്തിന്റെ ചെറിയൊരു കണികയെങ്കിലും തൊഴിലാളികളോട് കാണിക്കുമെന്നും പ്രതീക്ഷിക്കാം. അല്ലെങ്കിൽ നമ്മുടെ പാതകൾ ഇനിയും ഈ നിരാലംബരുടെ കുരുതിക്കളമാവും. ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ നമ്മുടെ ഭരണകൂടത്തിന്റെ കൊടിയ അനാസ്ഥയുടെ ചരിത്രശില്പങ്ങളായി കാലങ്ങളോളം നമ്മെ വേട്ടയാടും. അവരുടെ നിലവിളികളിൽ, മരണം എന്തെന്ന് പോലും തിരിച്ചറിയാത്ത പിഞ്ചു പൈതങ്ങളുടെ ശാപത്തിൽ ഈ രാജ്യവും, നമ്മുടെ പുരോഗതിയും എരിഞ്ഞടയും.












Click it and Unblock the Notifications