'കടുത്ത നീതി നിഷേധം', ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് നിർത്തിയതിനെതിരെ കെസി വേണുഗോപാൽ
ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള ഇന്‍ഷൂറന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്താലാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കടുത്ത നീതി നിഷേധമാണ് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു.
കെസി വേണുഗോപാലിന്റെ പ്രതികരണം: '' കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളം രൂക്ഷമാവുമ്പോൾ സ്വന്തം ജീവിതം പണയം വെച്ചു രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ പോലും ഉറപ്പു വരുത്താതെ കടുത്ത നീതി നിഷേധമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്.

കോവിഡ് വ്യാപനം ആരംഭിച്ച കാലയളവിലാണ് ആരോഗ്യപ്രവർത്തകർക്കു ഇൻഷുറൻസ് പരിരക്ഷ നൽകാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ കഴിഞ്ഞ മാസം മരിച്ചവരുടെ രേഖകൾ ഈ മാസം 24 വരെ ഹാജരാക്കാൻ സമയം അനുവദിച്ചത്. അതിനു ശേഷം ഇനിയങ്ങോട്ട് ആരോഗ്യ പരിരക്ഷ ഉണ്ടോകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും സർക്കാർ നൽകിയിട്ടില്ല.
ഇത് സംബന്ധമായ റിപോർട്ടുകൾ പുറത്തു വന്നതിനു ശേഷം ഇൻഷുറൻസ് പരിരക്ഷ നീട്ടി നല്കാൻ കമ്പനികളുമായി ചർച്ച നടത്തുകയാണ് എന്ന മറുപടി മാത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്നും, ഇൻഷുറൻസ് പദ്ധതി തുടരുന്നത് ഉറപ്പു വരുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്ത് നൽകി.












Click it and Unblock the Notifications