അവസാന ലാപ്പിൽ നേമത്ത് കെസി വേണുഗോപാൽ? നാടകീയ പ്രഖ്യാപനം, ശശി തരൂരിന്റെ പേരും
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്കുളള ഏക സീറ്റായ നേമത്തേക്കാണ് എല്ലാ കണ്ണുകളും. ഇടതുപക്ഷത്ത് നിന്ന് വി ശിവന്‍കുട്ടി തന്നെയാണ് ഇക്കുറിയും നേമത്ത് ജനവിധി തേടുക. ബിജെപി കുമ്മനം രാജശേഖരനെ ഇറക്കുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
സസ്‌പെന്‍സ് നിലനില്‍ക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലാണ്. നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി മുതലുളള കരുത്തരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അവസാന ലാപ്പില്‍ കെസി വേണുഗോപാല്‍ നേമത്ത് വരാനുളള സാധ്യതയും തെളിയുന്നുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

നേമം പിടിച്ചെടുക്കണം
ബിജെപിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കണം എന്നത് കോണ്‍ഗ്രസിനുളളില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടിയെ പോലൊരു കരുത്തനായ നേതാവ് തന്നെ ബിജെപിക്കെതിരെ രംഗത്ത് ഇറങ്ങുന്നത് സംസ്ഥാനത്താകെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമേകും. എന്ന് മാത്രമല്ല ഇടത് പക്ഷത്തേക്ക് ചാഞ്ഞ ന്യൂനപക്ഷത്തെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു.

ഉമ്മന്‍ചാണ്ടി തയ്യാറാകുമോ
എന്നാല്‍ പുതുപ്പള്ളി വിട്ട് നേമം പോലെ ബിജെപിക്ക് ശക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ വന്ന് മത്സരിക്കുക എന്നുളള റിസ്‌ക് ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ സാധ്യത തളളുകയും ചെയ്തു.

ചില നിബന്ധനകള്‍
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം നേമത്തെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. നേമത്ത് മത്സരിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍..

എന്ത് തീരുമാനിച്ചാലും അംഗീകരിക്കും
അതേസമയം നേമത്ത് മത്സരിക്കാനുളള സന്നദ്ധത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നേമത്ത് ആര് മത്സരിക്കണം എന്നത് ഹൈക്കമാന്‍ഡിന്‌റെ തീരുമാനം ആണെന്നും ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. നേമത്തെ സംബന്ധിച്ചുളള ആലോചനകള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്.

നേമത്തേക്ക് സര്‍പ്ലൈസ് എന്‍ട്രി
അതിനിടെ നേമത്തേക്ക് സര്‍പ്ലൈസ് എന്‍ട്രിയായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എത്തുമോ എന്നുളള ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും നേമത്ത് മത്സരിക്കാന്‍ താന്‍ തയ്യാറാണ് എന്ന് ഹൈക്കമാന്‍ഡിനെ കെസി വേണുഗോപാല്‍ അറിയിച്ചതായാണ് സൂചന. ഉമ്മന്‍ചാണ്ടി നേമം സംബന്ധിച്ച് സമ്മതം അറിയിക്കാത്തതിനെ തുടര്‍ന്നാണ് വേണുഗോപാലിന്റെ നീക്കം.

താന്‍ സ്ഥാനാര്‍ത്ഥി ആകും
കഴിഞ്ഞ ദിവസം ചേര്‍ന്ന എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് കെസി വേണുഗോപാല്‍ തന്റെ നിലപാട് നാടകീയമായി വ്യക്തമാക്കിയത്. രമേശ് ചെന്നിത്തലയ്‌ക്കോ ഉമ്മന്‍ചാണ്ടിക്കോ നേമത്ത് മത്സരിക്കാന്‍ സമ്മതമല്ലെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് വേണുഗോപാല്‍ യോഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ താന്‍ തയ്യാറാണ്.

രണ്ട് സീറ്റുകളും തിരിച്ച് പിടിക്കണം
നേമത്തും വട്ടിയൂര്‍ക്കാവിലും തനിക്ക് വിജയസാധ്യത ഉണ്ടെന്നും കെസി വേണുഗോപാല്‍ അവകാശപ്പെട്ടു. നേമത്ത് മത്സരിക്കുന്ന നേതാവ് ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ഹൈക്കമാന്‍ഡ് നിലപാടും വേണുഗോപാലിന്റെ ഈ സന്നദ്ധതയ്ക്ക് പിന്നിലുണ്ടെന്ന് വേണം കരുതാന്‍. വട്ടിയൂര്‍ക്കാവ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഈ രണ്ട് സീറ്റുകളും തിരിച്ച് പിടിക്കണം എന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

മുരളീധരനെ വിളിക്കണം
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നേമത്തേക്ക് ഇല്ലെങ്കില്‍ കെസി വേണുഗോപാലിന് തന്നെ നറുക്ക് വീണേക്കും. ഉമ്മന്‍ചാണ്ടി പുതുപ്പളളി വിടുന്നതിന് എതിരെ എ ഗ്രൂപ്പ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നുളള തീരുമാനത്തില്‍ ഇളവ് വരുത്തി വടകര എംപിയായ കെ മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ സോണിയാ ഗാന്ധിയോട് ആവശ്യപ്പെടണം എന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നത്..

ശശി തരൂരിന്റെ പേരും
നേമത്ത് മത്സരിക്കാനുളള സന്നദ്ധത കെ മുരളീധരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. മുരളീധരന്റെ കാര്യത്തില്‍ ഇളവിന് ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്. തിരുവനന്തപുരം എംപി ശശി തരൂരിന്റെ പേരും നേമത്തേക്ക് ഉയരുന്നുണ്ട്. ഇന്ന് വൈകിട്ടോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. വൈകിട്ട് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാവും പ്രഖ്യാപനം.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications