വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും; രണ്ടാമത്തെ ആഴ്ചയോട് കൂടി മഴ കൂടുതലായി ലഭിക്കും
തിരുവനന്തപുരം: വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും. രണ്ടാമത്തെ ആഴ്ചയോടു കൂടി മഴ കൂടുതലായി ലഭിക്കും എന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. ഈ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ പെയ്യും എന്നു പ്രവചനമുണ്ട്. മാർച്ചിൽ പ്രതീക്ഷിച്ച വേനൽ മഴ കേരളത്തിന് ലഭിച്ചിരുന്നു. ശരാശരി 34.4 മില്ലിമീറ്റർ മാർച്ചിൽ ലഭിക്കുന്നതിൽ 31.4 മില്ലിമീറ്റാണ് ഇത്തവണ പെയ്തത്.
ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിൽ സാധാരണയിലും കവിഞ്ഞു മഴ പെയ്തപ്പോൾ മറ്റു ജില്ലകളിൽ കുറഞ്ഞു. വ്യാപകമായല്ല, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടി വേനൽ മഴ ലഭിക്കുന്നതാണു രീതിയെന്നു തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മേധാവി ഡോ.കെ.സന്തോഷ് പറഞ്ഞു. ഉച്ചയ്ക്കു മുൻപു മഴ പെയ്താലാണ് ചൂടു കാര്യമായി കുറയുക. മാർച്ചിൽ മഴ ലഭിക്കാത്ത കണ്ണൂർ, കാസർകോട് പോലുള്ള വടക്കൻ ജില്ലകളിൽ ഈ മാസം മഴ പ്രതീക്ഷിക്കാം എന്നും വ്യക്തമാക്കുന്നു.

അതേസമയം കൊല്ലത്ത് വേനൽമഴയിലെ കുറവ് ജില്ലയിൽ ജലക്ഷാമം രൂക്ഷമാക്കിയേക്കും. മാർച്ച് 1 മുതൽ 31 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി വേനൽ മഴയിൽ 23 ശതമാനം കുറവുണ്ടായതായി വിലയിരുത്തുന്നു.സാധാരണ ഈ കാലയളവിൽ 55.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടതാണ്.
എന്നാൽ 42.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പത്തനംതിട്ട, വയനാട് ജില്ലകളിൽ പതിവിന് വിപരീതമായി കൂടുതൽ മഴ ലഭിച്ചു. പത്തനംതിട്ടയിൽ 111 ശതമാനവും വയനാട്ടിൽ 82 ശതമാനവും കൂടുതലായി മഴ ലഭിച്ചു. കൊല്ലം ജില്ലയിൽ മലയോര മേഖലകളിലാണ് കൂടുതൽ മഴ ലഭിച്ചത്.. വരും ദിവസങ്ങളിൽ വേനൽ മഴ അധികമായി ലഭിച്ചില്ലെങ്കിൽ കൂടുതൽ ജലക്ഷാമത്തിന് ഇടയാകും












Click it and Unblock the Notifications