കോണ്‍ഗ്രസ് ആരോഗ്യ മന്ത്രി കഴക്കൂട്ടത്ത് നിന്ന്, ശൈലജയ്ക്ക് പകരം എസ്എസ് ലാല്‍ വരുമെന്ന് മുല്ലപ്പള്ളി!!
തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ ആരാകും ആരോഗ്യ മന്ത്രിയെന്ന ഞെട്ടിച്ച പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. കഴക്കൂട്ടത്തിന്റെ മണ്ണില്‍ നിന്ന് അത് വരുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ടീം കേരളത്തില്‍ ഡാറ്റ ടീമിനെ അടക്കം സജ്ജമാക്കിയിരിക്കുകയാണ്. എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് ഇതില്‍ നിര്‍ണായക റോളിലുള്ളത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിലെ പല കാര്യങ്ങളും രാഹുലിന്റെ കൂടി സംഭാവനയാണ്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം
ആരോഗ്യമന്ത്രി കഴക്കൂട്ടത്ത് നിന്ന്
കോണ്‍ഗ്രസ് കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് ലോക പ്രശസ്തനായ എസ്എസ് ലാലിനെയാണെന്ന് മുല്ലപ്പള്ളി. അദ്ദേഹം ജയിക്കുകയും, യുഡിഎഫ് അധികാരത്തില്‍ വരികയും ചെയ്താല്‍ ആരോഗ്യ മന്ത്രിയാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അടുത്ത മന്ത്രിസഭയില്‍ അദ്ദേഹമുണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നൂറോളം രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന പ്രതിനിധിയായി പൊതുജനാരോഗ്യ മേഖലയില്‍ എസ്എസ് ലാല്‍ പ്രവര്‍ത്തിച്ചിരുന്നു. കഴക്കൂട്ടത്തിന് അദ്ദേഹം മുതല്‍ക്കൂട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശത്തില്‍ നേട്ടമില്ല
കഴക്കൂട്ടത്ത് പക്ഷേ ലാലിന് കാര്യങ്ങള്‍ എളുപ്പമല്ല. മൂന്നാം സ്ഥാനത്താണ് യുഡിഎഫ്. എല്‍ഡിഎഫ് 48799 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് ആകെ കിട്ടിയത് 31979 വോട്ടാണ്. 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ഈഴവ വോട്ടുകളാണ് ഇവിടെ കടകംപള്ളി സുരേന്ദ്രന്റെ ശക്തി. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നത് നായര്‍ സമുദായങ്ങളും ക്രിസ്ത്യന്‍-മുസ്ലീം ന്യൂനപക്ഷ വോട്ടുകളുമാണ്. ഇതില്‍ നായര്‍ വോട്ടുകള്‍ ബിജെപിയിലേക്കാണ് ഒഴുകുന്നത്. ഈഴവ സ്ഥാനാര്‍ത്ഥിയാണ് മണ്ഡലത്തിലെ മൂന്ന് പേരും.
രാഹുലിന്റെ റോള്‍
രാഹുലിന് വന്‍ റോളാണ് ഈ തിരഞ്ഞെടുപ്പിലുള്ളത്. രണ്ട് സംസ്ഥാനങ്ങളിലെങ്കിലും അധികാരം പിടിച്ചില്ലെങ്കില്‍ അതോടെ ദേശീയ തലത്തില്‍ രാഹുലിന്റെ പ്രസക്തി നഷ്ടമാകും. ജി23 ശക്തമാകും. അതാണ് കേരളത്തിലും തമിഴ്‌നാട്ടിലും രാഹുല്‍ സജീവമായി ഇടപെടുന്നത്. പ്രിയങ്ക ഗാന്ധിയെ അസമിലേക്ക് നിയോഗിച്ചതും. അസമില്‍ അട്ടിമറി നേടിയാല്‍ രാഹുല്‍ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി മാറും. അത് കുറച്ച് കാലത്തേക്കെങ്കിലും. യുഡിഎഫ് പ്രകടനപത്രിക ചര്‍ച്ചയാവുന്നതും ഇപ്പോള്‍ രാഹുലിന്റെ ക്ഷേമ പദ്ധതികള്‍ കാരണമാണ്.
ന്യായ് വിട്ട് കളിയില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ന്യായ് പദ്ധതി എല്ലാ സംസ്ഥാനത്തും നടപ്പാക്കാനാണ് രാഹുലിന്റെ പ്ലാന്‍. പ്രതിവര്‍ഷം 72000 രൂപ വരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി. ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 3000 രൂപയായി ഉയര്‍ത്തും എന്നാണ് മറ്റൊരു വാഗ്ദാനം. സംസ്ഥാനത്ത് മിനിമം കൂലി 700 രൂപയാക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന നോ ബില്‍ ആശുപത്രികള്‍ സ്ഥാപിക്കുമെന്നാണ് സുപ്രധാന നിര്‍ദേശം. ഇതെല്ലാം രാഹുലിന്റെയും ശശി തരൂരിന്റെയും പ്ലാനിംഗോടെയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത്.
ഉത്തേജക പാക്കജേ്
കൊവിഡിലൂടെ തകര്‍ന്ന കേരളത്തെ ഉത്തേജിപ്പിക്കാന്‍ ഉത്തേജ പാക്കേജും പ്രഖ്യാപനത്തില്‍ ഉണ്ട്.തൊഴില്‍രഹിതരായ ഒരു ലക്ഷം യുവാക്കള്‍ക്ക് ഇരുചക്ര വാഹന സബ്‌സിഡിയും, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഒറ്റത്തവണ അയ്യായിരം രൂപയും ലഭ്യമാക്കുമെന്ന് പത്രികയില്‍ പരയുന്നു. കൃഷി മുഖ്യ വരുമാനമായിട്ടുള്ളവര്‍ക്ക് അഞ്ച് ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കര്‍ഷകര്‍ക്ക് 2018 പ്രളയത്തിന് മുമ്പുള്ള രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളും എഴുതി തള്ളും. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍, മണ്ണെണഅണ സബ്‌സിഡി ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതെല്ലാം നേരത്തെ രാഹുല്‍ കേരളത്തില്‍ വന്നപ്പോള്‍ കൈവെച്ച മേഖലകള്‍ കൂടിയാണ്.
വാര്‍ റൂം സജ്ജം
രാഹുല്‍ രണ്ടും കല്‍പ്പിച്ചാണ്. അദ്ദേഹത്തിന്റെ ടീം കേരളത്തില്‍ വാര്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുക്കിയത് പോലെയുള്ള സജ്ജീകരണമാണിത്. ഇക്കാര്യങ്ങളില്‍ അനില്‍ ആന്റണിയും ഭാഗമാണ്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് അധികം പിആര്‍ വര്‍ക്ക് ചെയ്യാറില്ലെന്ന് അനില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല. സംഘടനാ മികവ് വേണം. കെപിസിസി-എഐസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തോടെ തിരുവനന്തപുരത്ത് വാര്‍റൂം തയ്യാറാക്കിയിട്ടുണ്ടെന്നും അനില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല
സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് എല്ലാ ജില്ലകളിലും വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അനില്‍ ആന്റണി പറഞ്ഞു. താനിപ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. സംഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്തന് അംഗീകാരമാണ്. ഭാവിയിലും താന്‍ മത്സരിക്കാനില്ല. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം വേണ്ട വിധമെത്തിയിട്ടില്ല. അതിനൊപ്പം സംഘടനാ മികവും കൂടി ചേര്‍ന്നാലേ കോണ്‍ഗ്രസ് വലിയ വിജയം നേടൂ എന്നും അനില്‍ ആന്റണി പറഞ്ഞു.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ