ന്യായ് പദ്ധതിയും കൊണ്ടിറങ്ങുമ്പോള്‍ ജനം കൂവുന്നതിന് കാരണമുണ്ട്; യുഡിഎഫിനെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം: യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച വാദത്തിന്റെ പശ്ചാത്തലത്തിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. ഉമ്മന്‍ചാണ്ടിയുടെ 5 വര്‍ഷക്കാലത്തെ ഭരണത്തില്‍ ക്ഷേമ പെന്‍ഷന്‍ ആകെ നല്‍കിയത് 9311 കോടി രൂപയാണ് എന്ന വസ്തുത ഉമ്മന്‍ചാണ്ടിക്ക് നിഷേധിക്കാനാകുമോ എന്ന് തോമസ് ഐസക്ക് ചോദിക്കുന്നു. ഉത്തരവിറക്കി പറ്റിച്ചതല്ലാതെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തതേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ക്ഷേമ പെന്‍ഷനുകളുടെ വിതരണം യുഡിഎഫ് ഭരണകാലത്ത് ഇന്നത്തേതിനേക്കാള്‍ കേമമായിരുന്നു എന്നാണ് യുഡിഎഫിന്റെ വാദം. ഇക്കാര്യത്തില്‍ ഉളുപ്പില്ലായ്മയുടെ വില്ലും കുലച്ച് നില്‍ക്കുന്നത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ്. ക്ഷേമ പെന്‍ഷനുകള്‍ സ്ലാബ് അടിസ്ഥാനത്തില്‍ 800 രൂപ മുതല്‍ 1100 രൂപ വരെ ഉയര്‍ത്തി 2014 സെപ്റ്റംബര്‍ 10 ന് ഉത്തരവ് ഇറക്കിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. 80 വയസ്സു കഴിഞ്ഞവര്‍ക്ക് 1100 രൂപയാണ് ഉത്തരവ് പ്രകാരം പെന്‍ഷന്‍. പിന്നെ എന്റെയൊരു നിയമസഭ ചോദ്യത്തെ വളച്ചൊടിച്ചു ഭരണമൊഴിഞ്ഞപ്പോള്‍ കുടിശ്ശിക ഒന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വാദിക്കുന്നു.
സ്ലാബുകളും ചില അപൂര്‍വ്വ വിഭാഗങ്ങള്‍ക്ക് നിരക്കില്‍ വരുത്തിയ വര്‍ദ്ധനയുമെല്ലാം നില്‍ക്കട്ടെ. ഉമ്മന്‍ചാണ്ടിയുടെ 5 വര്‍ഷക്കാലത്തെ ഭരണത്തില്‍ ക്ഷേമ പെന്‍ഷന്‍ ആകെ നല്‍കിയത് 9311 കോടി രൂപയാണ് എന്ന വസ്തുത ഉമ്മന്‍ചാണ്ടിക്ക് നിഷേധിക്കാനാകുമോ? ഇപ്പോള്‍ നല്‍കിയ മാര്‍ച്ച്, ഏപ്രില്‍ മാസത്തെ പെന്‍ഷനും കൂടി ചേര്‍ത്താല്‍ 5 വര്‍ഷ എല്‍ഡിഎഫ് ഭരണകാലത്ത് 35157 കോടി രൂപ പെന്‍ഷനു വേണ്ടി വിതരണം ചെയ്തിട്ടുണ്ട്. യുഡിഎഫിന്റെ ഏതാണ്ട് 4 മടങ്ങാണ് പെന്‍ഷനായി നല്‍കിയിട്ടുള്ളത്.
ഇതില്‍ യുഡിഎഫ് ഭരണകാലത്ത് കുടിശ്ശികയായ 1473 കോടി രൂപയും ഉള്‍പ്പെടും. വാര്‍ദ്ധക്യകാല പെന്‍ഷന്‍ 804 കോടി, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 100 കോടി, വിധവാ പെന്‍ഷന്‍ 449 കോടി, വികലാംഗ പെന്‍ഷന്‍ 95 കോടി, അവിവാഹിത പെന്‍ഷന്‍ 26 കോടി എന്നിങ്ങനെയായിരുന്നു കുടിശ്ശികയുണ്ടായിരുന്നത്. എന്നിട്ടും കുടിശ്ശിക ഇല്ലായെന്ന് വാദിക്കുവാന്‍ എന്റെ നിയമസഭ ചോദ്യോത്തരത്തിനെ വളച്ചൊടിക്കുകയാണ് ഉമ്മന്‍ചാണ്ടി.
മാത്രഅഷ്ട, ഇടതുപക്ഷ സഹകരണ ബാങ്കുകള്‍ മനപൂര്‍വ്വം പെന്‍ഷന്‍ വിതരണം ചെയ്യാതിരുന്നതാണ് എന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ എത്ര അസംബന്ധമാണെന്ന് മനസ്സിലാക്കുവാന്‍ ഈ ഒരൊറ്റ കാര്യത്തിന്റെ ഉള്ളിതൊലി പൊളിച്ചാല്‍ മതി. സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ പണമെത്തിക്കുന്നത് എല്‍ഡിഎഫ് നടപ്പാക്കിയ പരിപാടിയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഡിബിറ്റി സമ്പ്രദായം മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടില്ല.
ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വയ്ക്കുന്ന രേഖ 2015 ജൂലൈ 2 ന് പഞ്ചായത്തും, സാഹൂഹ്യനീതിയും വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിയമസഭയില്‍ നല്‍കിയ ഉത്തരമാണ്. നക്ഷത്രചിഹ്നമിടാത്ത 1644 നമ്പര്‍ ചോദ്യം ചോദിച്ചത് രാജു എബ്രഹാം.
2014 സെപ്റ്റംബര്‍ മാസം മുതല്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ കുടിശ്ശികയാണെന്ന് എം.കെ. മുനീര്‍ നിയമസഭയ്ക്കു മുന്‍പാകെ സമ്മതിച്ചു. അതായത് പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് 2014 സെപ്റ്റംബറില്‍ ഉത്തരവ് വന്നതേയുള്ളൂ. ഒരു രൂപയും ആര്‍ക്കും കൊടുത്തിട്ടില്ല. വര്‍ദ്ധിപ്പിച്ച തുകയും കൊടുത്തിട്ടില്ല, പുതുക്കിയ തുകയും കൊടുത്തിട്ടില്ല. അതിനുശേഷം എപ്പോഴാണ്, എത്ര രൂപയാണ് ആ കുടിശ്ശിക തീര്‍ക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത്? ആ ഉത്തരവ് തന്നാട്ടേ.
മുനീറിന്റെ മേല്‍ പറഞ്ഞ മറുപടി അനുസരിച്ച് വിധവാ പെന്‍ഷനും വികലാംഗ പെന്‍ഷനും 50 വയസ്സിനു മുകളില്‍ മേല്‍ പ്രായമുള്ള അവിവാഹിത പെന്‍ഷനും 10 മാസത്തോളവും കര്‍ഷക പെന്‍ഷന്‍ ഒരു വര്‍ഷവും കുടിശ്ശികയായിരുന്നു. അന്ന് ആകെ പെന്‍ഷന്‍കാര്‍ 33 ലക്ഷമാണ്. 2014 സെപ്റ്റംബര്‍ മുതല്‍ 2015 ജൂലൈ വരെ അത്രയും പേര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നുവെന്ന് നിങ്ങളുടെ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നീട് എപ്പോഴാണ് ഈ തുക മുഴുവന്‍ നിങ്ങള്‍ കൊടുത്തു തീര്‍ത്തത്? ആ ഉത്തരവ് ജനങ്ങളെ കാണിക്കേണ്ടതാണ്.
2014 സെപ്റ്റംബറില്‍ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ മാസങ്ങളോളം കുടിശ്ശികയാക്കിയ യുഡിഎഫ് സര്‍ക്കാര്‍ 2016 ല്‍ മാര്‍ച്ചില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കി ഉത്തരവ് പുറപ്പെടുവിച്ചു പോലും. അതുകണ്ട് 13 ലക്ഷത്തോളം വൃദ്ധജനങ്ങള്‍ യുഡിഎഫിനെ മുഖമടച്ചു ആട്ടിയതുകൊണ്ടുകൂടിയാണ് ആ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ തോറ്റു തൊപ്പിയിട്ട് പ്രതിപക്ഷത്തിരുന്നത്.
ഉത്തരവിറക്കി പറ്റിച്ചതല്ലാതെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തതേയില്ല. എന്നിട്ട് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒരു മാസത്തെ പെന്‍ഷനായി 246 കോടി രൂപ അനുവദിച്ച് ഉത്തരവുമിറക്കി. അതും വിതരണം ചെയ്തില്ല. അതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വയ്ക്കുന്നു.
ഇതുപോലയാണ് ഉമ്മന്‍ചാണ്ടിയുടെ ക്ഷേമ കാര്യങ്ങള്‍ സംബന്ധിച്ച മറ്റു വാദങ്ങളും. സൗജന്യ റേഷന്‍ നിര്‍ത്തലാക്കി എന്നു പറയുന്ന ഞങ്ങള്‍ ഭക്ഷ്യ സബ്‌സിഡിയായി 5 വര്‍ഷം കൊണ്ട് 9258 കോടി രൂപ നല്‍കിയപ്പോള്‍ യുഡിഎഫ് ചിലവാക്കിയത് 3516 കോടി രൂപ മാത്രമാണ്.
ആശ്വാസകിരണം, വീ-കെയര്‍, സമാശ്വാസം എന്നിവ കുടിശ്ശികയായി എന്നാണ് മറ്റൊരു വാദം. യുഡിഎഫ് 171 കോടി രൂപ ഈ പദ്ധതികള്‍ക്കായി ചിലവഴിച്ചപ്പോള്‍ എല്‍ഡിഎഫ് ചിലവഴിച്ചത് 395 കോടി രൂപയാണ്.
റബര്‍ സബ്‌സിഡി കുടിശ്ശിക ഇല്ല. റബര്‍ ബോര്‍ഡിലെ കാലതാമസമേയുള്ളൂ. യുഡിഎഫ് ഭരണകാലത്ത് റബര്‍ സബ്‌സിഡിക്ക് 381 കോടി രൂപ ചിലവഴിപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 1382 കോടി രൂപ ചിലവഴിച്ചു. ഈ സര്‍ക്കാരിന്റെ ശോഭ കെടുത്തുവാന്‍ ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ക്ക് ഇതുപോലെ കള്ളം പറയേണ്ടി വരുന്നുണ്ടെങ്കില്‍ പരാജയഭീതി അവരെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
ദുര്‍ബല വിഭാഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യവും മുടങ്ങാതെ വിതരണം ചെയ്യലും, കാലാനുസൃതമായി പുതുക്കലും ചരിത്രത്തിലെ ഒരു യുഡിഎഫ് സര്‍ക്കാരും പ്രധാന ചുമതലയായി കണ്ടിട്ടില്ല. അതൊരു അധിക ചുമതലയായിട്ടാണ് അവര്‍ കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലങ്ങളില്‍ ക്ഷേമ പെന്‍ഷന്‍ വന്‍തോതില്‍ കുടിശ്ശിക വരുന്നതും വര്‍ദ്ധനയുണ്ടാകാത്തതും.
ന്യായ് പദ്ധതിയും കൊണ്ടിറങ്ങുമ്പോള്‍ ജനം കൂവുന്നതിന്റെ കാരണം ഇതാണ്. 3000 രൂപ പെന്‍ഷന്‍ കടലാസിലേ കിട്ടൂ. 1200 രൂപ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിറക്കി പാവപ്പെട്ട വൃദ്ധരെ കബളിപ്പിച്ചതുപോലെ മറ്റൊരു നാടകം. സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിന് ചിലവൊന്നുമില്ലല്ലോ. അതുപോലെയാണ് പ്രകടന പത്രികയിലെ വാഗ്ദാനവും
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications