യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!
കണ്ണൂര്‍: കോണ്‍ഗ്രസ് വിചാരിക്കും പോലെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാവുമെന്ന് കരുതരുതെന്ന് കെ സുധാകരന്‍. ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതോടെ മുന്നണി തന്നെ ദുര്‍ബലമാകുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജയിലില്‍ അടയ്ക്കുമെന്ന് വരെ സുധാകരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസില്‍ പ്രതിസന്ധി വര്‍ധിപ്പിക്കുന്ന ഇരിക്കൂര്‍ സീറ്റിലെ പ്രശ്‌നം ഇത് വരെ അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ ഡിവൈഎഫ്‌ഐയെ പുകഴ്ത്തുകയും ചെയ്തു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം
തോറ്റാല്‍ അത് നടക്കും...
കേരളത്തില്‍ അഞ്ച് കൊല്ലം എല്‍ഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല ഉള്ളത്. ഇത്തവണ യുഡിഎഫ് തോല്‍ക്കുകയാണെന്ന് മൂന്നാമതൊരു ശക്തി ഉയര്‍ന്നുവരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഇത് ബിജെപിയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്. നേരത്തെ കോണ്‍ഗ്രസ് തോറ്റാല്‍ പല നേതാക്കളും ബിജെപിയിലേക്ക് പോകുമെന്നും, അതിന് അവര്‍ കാത്തിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ ഗൗരവത്തോടെ ഇക്കാര്യം കാണണം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യം.
കോണ്‍ഗ്രസ് വന്നാല്‍....
യുഡിഎഫ് അധികാരത്തിലെത്തിയാലും ഒരു കാര്യം സംഭവിക്കുമെന്ന് സുധാകരന്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കല്‍ത്തുറുങ്ക് ഉറപ്പാണ്. അക്കാര്യം യുഡിഎഫ് ഉറപ്പിക്കും. സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി നാല് വര്‍ഷം കൊണ്ടുനടന്നു. പിന്നീട് ഐടി കോര്‍ഡിനേറ്ററുമാക്കി. ഒരേ ഹോട്ടലില്‍ താമസിപ്പിച്ചു. എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി വിജയന്‍ എന്നാല്‍ ഉളുപ്പിലായ്മയുടെ പ്രതീകമാണ്. ഓഖിയില്‍ മൃതദേഹം കടല്‍ത്തീരത്ത് അടിഞ്ഞപ്പോള്‍ ഫയല്‍ നോക്കിയ ക്രൂരനാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജനങ്ങളിലെത്തി
കൊവിഡ് ഭീതി ഉയര്‍ന്നപ്പോള്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സുധാകരന്‍ പറയുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നിശ്ചലരായി പോയി. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകന്നുപോയെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് പല കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനാവുന്നില്ല. തദ്ദേശത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാനായില്ല. സ്വര്‍ണക്കടത്തൊക്കെ മാധ്യമങ്ങളിലൂടെ അല്ലാതെ നമ്മള്‍ എത്തിക്കണമായിരുന്നു. കൊവിഡ് കാലത്ത് സിപിഎം അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വളരെ പ്ലാനിംഗോടെ നടപ്പാക്കിയെന്നും സുധാകരന്‍ പറഞ്ഞു
സിപിഎം ചെയ്തത്
കൊവിഡിന്റെ സമയത്ത് സിപിഎം ഒരുപാട് വളണ്ടിയര്‍മാരെ ഉണ്ടാക്കി, അവരിലൂടെ കിറ്റും മുരുന്നും പെന്‍ഷനും വിതരണം ചെയ്തു. വളരെ പ്ലാന്‍ ചെയ്തായിരുന്നു പ്രവര്‍ത്തനം. കോണ്‍ഗ്രസിന് ഈ അവസരത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാതെയായി പോയി. ഡിവൈഎഫ്‌ഐയുടെ കുട്ടികള്‍ക്ക് മാത്രമാണ് വളണ്ടിയര്‍ കാര്‍ഡ് നല്‍കിയത്. അവരുടെ കുട്ടികള്‍ എല്ലാം കൃത്യ സമയത്ത് ജനങ്ങളിലേക്ക് എത്തിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുമ്പോള്‍ മാത്രമേ ഒരു പാര്‍ട്ടിക്ക് വിജയിക്കാനാവൂ എന്നും സുധാകരന്‍ വ്യക്തമാക്കി.
ഇരിക്കൂറില്‍ പരിഹാരമായില്ല
ഇരിക്കൂറില്‍ പ്രശ്‌ന പരിഹാരമായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാവും. ചുരുങ്ങിയ ദിവസം കൊണ്ട് അവിടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണം പൂര്‍ത്തിയാക്കാനാവുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം ഇരിക്കൂറിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ എ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുത്തെങ്കിലും സോണി സെബാസ്റ്റിയന്‍ അടക്കമുള്ള ഒരു വിഭാഗം വിട്ടുനിന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല. സോണി സെബാസ്റ്റിയന്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തിന് പകരം രാജ്യസഭാ സീറ്റ് എന്ന ഫോര്‍മുലയും ഉമ്മന്‍ ചാണ്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ