മോഹന്‍ലാല്‍ ഉണ്ടാവില്ല, സുരേഷ് ഗോപിക്കായി സമ്മര്‍ദ്ദം; പൊതുസമ്മതരെ സ്വതന്ത്രാരാക്കാന്‍ ബിജെപി
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി നോക്കി കാണുന്നത്. 15 മണ്ഡലങ്ങളെ ഏറ്റവും വിജയ സാധ്യതയുള്ള എ പ്ലസ് കാറ്റഗറിയാക്കി തിരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം. എ പ്ലസ് കാറ്റഗറിയില്‍ 15 മണ്ഡലങ്ങളാണ് വരുന്നതെങ്കിലും മുപ്പതിലേറെ മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പൊതുസ്വതന്ത്രരേയും പാര്‍ട്ടി ഇത്തവണ രംഗത്ത് ഇറക്കിയേക്കും.

അമ്പതിലേറെ മണ്ഡലങ്ങളില്‍
ജനസമ്മിതിയുള്ള പൊതുപ്രവര്‍ത്തകരേയും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. അമ്പതിലേറെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേന്ദ്ര ഘടകത്തിന്‍റെ പ്രത്യേക ഇടപെടലും നിരീക്ഷണവും ഉണ്ടാവും.

മത്സരിപ്പിക്കേണ്ട പൊതുസമ്മതര്‍
മറ്റ് മണ്ഡലങ്ങളിലും കേന്ദ്രം ശ്രദ്ധ പതിപ്പിക്കും. കേരളത്തിനൊപ്പം തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും കേരളത്തിന് മാത്രമായി കേന്ദ്ര നേതൃത്വം പ്രത്യേക തന്ത്രവും കര്‍മപദ്ധതിയും തയ്യാറാക്കും. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ ബിജെപി പുറത്ത് വിട്ടിട്ടില്ല. മത്സരിപ്പിക്കേണ്ട പൊതുസമ്മതര്‍ ആരൊക്കെ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മോഹന്‍ലാല്‍ ഉണ്ടാവുമോ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ നടന്‍ മോഹന്‍ലാലിന്‍റെ പേര് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്ത് വരാറുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധമാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് അടിസ്ഥാനമെങ്കിലും വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാന്‍ മോഹന്‍ലാല്‍ ഇതുവരെ തയ്യാറായിട്ടില്ല.

സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദ്ദം
ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മോഹന്‍ലാല്‍ മത്സരിക്കാന്‍ ഇടയില്ല. എന്നാല്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകും. സുരേഷ് ഗോപി മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലും ശക്തമാണ്. നേരത്തെ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും സിറ്റിങ് സീറ്റില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സെന്‍കുമാറും ജേക്കബ് തോമസും
മുന്‍ഡിജിപിമാരായ ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരെ ബിജെപി പൊതു സ്വതന്ത്രരായി ഇത്തവണ രംഗത്ത് ഇറക്കിയേക്കും. എന്നാല്‍ ജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലങ്ങള്‍ ഇവര്‍ക്ക് നല്‍കേണ്ടി വരും എന്നുള്ളതാണ് ബാധ്യത. ഇത്തരത്തില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ സ്വതന്ത്രര്‍ക്ക് നല്‍കുമ്പോള്‍ തന്നെ പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് സീറ്റ് ഉറപ്പാക്കണം..

ഏതൊക്കെ മണ്ഡലങ്ങളില്‍
മണ്ഡലത്തില്‍ ജനസമ്മതിയുള്ള നേതാക്കളെ മറികടന്ന് സ്വതന്ത്രരെ കെട്ടിയിറക്കിയാല്‍ അത് കൂടുതല്‍ തിരിച്ചടിക്ക് കാരണം ആവും. അതിനാല്‍ പ്രാദേശിക ഘടകങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്വതന്ത്രര്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഇക്കാര്യത്തിലുള്‍പ്പടെ അന്തിമ വാക്ക് കേന്ദ്ര നേതൃത്വത്തിന്‍റേതാവും.

അബ്ദുള്ളക്കുട്ടി ബേപ്പൂരിലേക്ക്
പാര്‍ട്ടി നേതൃത്വത്തില്‍ വന്ന് കഴിഞ്ഞ ഡോ.കെഎസ് രാധാകൃഷ്ണന്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ മത്സരത്തിനുണ്ടാകും. രാധാകൃഷ്ണന്‍ ആലപ്പുഴ ജില്ലയിലും അബ്ദുള്ളക്കുട്ടി കാസര്‍കോട്ടോ കോഴിക്കോടോ മത്സരിക്കും. കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്. സംവിധായകന്‍ അലി അക്ബറിന്‍റെ പേരും ഇവിടേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

വി മുരളീധരന്‍ കഴക്കൂട്ടത്ത്
പ്രമുഖ നേതാക്കളും പൊതുസ്വതന്ത്രരും ഉള്‍പ്പടെ അറുപതോളം മണ്ഡലങ്ങളിലെങ്കിലും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനം. ഇതില്‍ തന്നെ മുപ്പതോളം മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. സി.വി. ആനന്ദബോസും സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാനിടയുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കണമോയെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കുക.

കെ സുരേന്ദ്രന്‍ മത്സരിക്കുമോ
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. കോന്നിയിലോ കഴക്കൂട്ടത്തോ കെ.സുരേന്ദ്രന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് മത്സരിച്ചാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും തെരഞ്ഞെടുപ്പ് ഏകോപനത്തേയും ബാധിക്കുമോയെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?












Click it and Unblock the Notifications