സ്വരാജിന്റെ തോൽവി: തൃപ്പൂണിത്തുറയിൽ പാർട്ടിയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഎം അന്വേഷണ കമ്മീഷൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടതിൽ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെുപ്പിൽ എൽഡിഎഫ് വിജയമുറപ്പിച്ച മണ്ഡലങ്ങളിലെ പരാജയം തിരിച്ചടി സിപിഎമ്മിന് കനത്ത ആഘാതമേൽപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം ജില്ലയിലെ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കുന്നത്.

എം സ്വരാജിന്റെ പരാജയത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമാണെന്നാണ് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ തൃക്കാക്കര മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയുടെ പരാജയത്തിന് പിന്നിലും മണ്ഡലം കമ്മറ്റിയ്ക്ക് വലിയ വീഴ്ച സംഭവിച്ചതായും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനോട് 992 വോട്ടുകൾക്കാണ് എം സ്വരാജ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എറണാകുളം ജില്ലയിൽ എൽഡിഎഫിന് തിരിച്ചടി നേരിടേണ്ടി വന്ന പിറവം, തൃക്കാക്കര, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയും സിപിഎം കമ്മീഷനെ നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടിയ മണ്ഡലം കൂടിയാണ് എറണാകുളം ജില്ല. ഇതിൽ എൽഡിഎഫ് വിജയപ്രതീക്ഷ വെച്ചിരുന്ന പല മണ്ഡലങ്ങളും കൈവിട്ട് പോകുകയും ചെയ്തിരുന്നു.

മുൻ തിരഞ്ഞെടുപ്പുകളിൽ എം സ്വരാജിന് ലഭിച്ചിരുന്നതിനേക്കാൾ അധികം വോട്ടുകൾ ലഭിച്ചെങ്കിലും പാർട്ടിയ്ക്ക് പരമ്പരാഗതമായി ലഭിച്ചുവന്നിരുന്ന വോട്ടുകളാണ് ഇത്തവണ കൈമോശം വന്നിട്ടുള്ളതെന്നാണ് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കണ്ടെത്തിയിട്ടുള്ളത്. തോൽവിയ്ക്കുള്ള പ്രധാന കാരണം ഇത് തന്നെയാണെന്നും കമ്മീഷൻ അടിവരയിട്ട് പറയുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉൾപ്പെടുന്ന തെക്കുംഭാഗം, ഉദയംപേരൂർ, ഏരൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ഥാനാർത്ഥി നിർണ്ണയവുമായി ഉണ്ടായ ചില അസ്വാരസ്യങ്ങളായിരുന്നു ഇതിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥിയാവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയതോടെ വോട്ട് ചോർച്ചയുണ്ടായെന്നുമാണ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷൻ നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജിൽ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെജെ ജേക്കബ്ബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷൻ. പ്രസ്തുത റിപ്പോർട്ട് ആഗസ്ത് പകുതിയോടെ ജില്ലാകമ്മറ്റിയ്ക്കും സംസ്ഥാന കമ്മറ്റിയ്ക്കും സമർപ്പിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ശക്തമായ മത്സരം നടന്ന തൃപ്പൂണിത്തുറയിൽ എം സ്വരാജിന് ഏറ്റുവാങ്ങേണ്ടി വന്ന പരാജയം പാർട്ടിയ്ക്ക് തന്നെ കനത്ത ആഘാതമുണ്ടാക്കിയിരുന്നു. ഈ മണ്ഡലത്തിൽ നിന്നുള്ള ബിജെപി വോട്ടുകളും യുഡിഎഫിലേക്ക് മറിഞ്ഞെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആദ്യം സിപിഎം പ്രതികരിച്ചിരുന്നു. ഇത് യാഥാർത്ഥ്യമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും പാർട്ടിയുടെ വോട്ട് ചോർന്നത് തോൽവിയ്ക്കുള്ള പ്രധാന കാരണമായില്ലെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
Recommended Video

തൃക്കാക്കര മണ്ഡലത്തിൽ മണ്ഡലം കമ്മറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. തൃപ്പൂണിത്തുറയ്ക്കൊപ്പം ഇവിടുത്തെ തെളിവെടുപ്പും കമ്മീഷൻ പൂർത്തിയായിട്ടുണ്ട്. അതേ സമയം രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം റിപ്പോർട്ട് തയ്യാറാക്കുക.












Click it and Unblock the Notifications