ബിജെപി അക്കൗണ്ട് തുറന്നാല്‍ അത് നേമത്താകും?നാണം കെടാതിരിയ്ക്കാന്‍ അടവുമായി സിപിഎം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ അവസാന നിമിഷങ്ങളില്‍ സംസ്ഥാനത്തിന്റെ ശ്രദ്ധ മുഴുവന്‍ തൃത്താല മണ്ഡലത്തിലേക്കായിരുന്നു. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം വന്നപ്പോള്‍ അവസാനം ഫലം പുറത്തുവന്ന തൃത്താല ഗതി നിര്‍ണയിച്ചു. ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ ശ്രദ്ധാകേന്ദ്രം ഏതാകുമെന്നു വ്യക്തമായിക്കഴിഞ്ഞു. അരയും തലയും മുറുക്കി ബിജെപി കൂടി മത്സരരംഗത്തിറങ്ങുമ്പോള്‍ നേമം മണ്ഡലം തന്നെയാകും ഇത്തവണത്തെ പോരാട്ട വേദി.
സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്താന്‍ സിപിഎമ്മും മണ്ഡല പുനക്രമീകരണത്തിനു മുന്‍പ് കെ .കരുണാകരനേയും എന്‍. ശക്തനേയും വിജയിപ്പിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ട്. ഇടതു വലതു കക്ഷികളേക്കാള്‍ ബിജെപി മണ്ഡലത്തില്‍ പ്രതീക്ഷ പുലര്‍ത്തുമ്പോഴാണു നേമം യഥാര്‍ഥത്തില്‍ ഏറ്റവും കടുത്ത ത്രികോണ മത്സരത്തിന്റെ വേദിയാകുന്നത്.

വി. ശിവന്‍കുട്ടിയും ഒ. രാജഗോപാലും വീണ്ടും നേര്‍ക്കു നേര്‍വരുന്നു. 6415 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2011ല്‍ ശിവന്‍കുട്ടി വിജയിച്ചത്. എന്നാല്‍ പിന്നിടങ്ങോട്ടു നടന്ന തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ ബിജെപിക്കാണ് ആത്മവിശ്വാസം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ നേമം മണ്ഡലത്തിന്റെ ഭാഗമായി. ഇതില്‍ 10 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ഇടതുപക്ഷം എട്ടു വാര്‍ഡില്‍ വിജയിച്ചപ്പോള്‍ രണ്ടു സീറ്റാണു കോണ്‍ഗ്രസിനു ലഭിച്ചത്. ആര്‍എസ്പിക്കും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും ഓരോ സീറ്റുകള്‍ ലഭിച്ചു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ ഈ മേല്‍ക്കൈയ്യോടൊപ്പം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മറികടന്നു രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാല്‍ എന്ന സ്ഥാനാര്‍ഥിയും കൂടി ചേരുമ്പോള്‍ ബിജെപി നേമം മണ്ഡലത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നു. കേരള നിയമസഭയിലേക്കെത്തുന്ന ആദ്യ ബിജെപി എംഎല്‍എ, അ്‌ല്ലെങ്കില്‍ എംഎല്‍എമാരില്‍ ഒരാള്‍ നേമത്തിന്റെ പ്രിതിനിധിയായിരിക്കും എന്നാണു ബിജെപി കണക്കുകൂട്ടല്‍.
ഇതു മുന്നില്‍ക്കണ്ട് വളരെ നേരത്തെത്തന്നെ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ബിജെപി മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
2011ലെ തെരഞ്ഞെടുപ്പില്‍ 116608 വോട്ടുകളാണു മണ്ഡലത്തില്‍ പോള്‍ ചെയ്തത്. ഇതില്‍ 50076 വോട്ടുകള്‍ വി. ശിവന്‍കുട്ടി നേടി. ഒ. രാജഗോപാലിന് 43661 വോട്ടു ലഭിച്ചു. 2011ല്‍ നിന്നും 2016ലേക്കെത്തുമ്പോള്‍ മണ്ഡലത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആത്മവിശ്വാസം പകരുന്നതെന്നു വീണ്ടും മത്സരരംഗത്തറിങ്ങുന്ന വി. ശിവന്‍കുട്ടി പറയുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്കുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു. സിപിഎമ്മും ബിജെപിയും തമ്മിലാണു മണ്ഡലത്തിലെ പ്രധാന മത്സരം എന്നതിനാല്‍ത്തന്നെ സംസ്ഥാന സര്‍ക്കാറിന്റെ വികസനവും വികസനമില്ലായ്മയും എന്ന വിഷയത്തിനപ്പുറമുള്ള വിഷയങ്ങള്‍ നേമത്തെ പ്രചാരണത്തിനു ചൂടേറ്റും. കേന്ദ്ര സര്‍ക്കാറിന്റെ മേന്മ പറഞ്ഞും കേരളത്തില്‍ ബദല്‍ വരേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയും ബിജെപി വോട്ടു തേടുമ്പോള്‍, എംല്‍എയുടെ മണ്ഡലത്തിലെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ജനകീയതയും തന്നെയാകും ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം.












Click it and Unblock the Notifications