സഭയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് സ്പീക്കറുടെ താക്കീത്, 'ഈ ശൈലി വേണ്ട'; മുഖ്യമന്ത്രിയുടെ തിരുത്തും
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി ഒരേ മറുപടി നൽകി. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നാണ് സ്പീക്കറുടെ നിര്‍ദേശം. ആരോഗ്യ മന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു.
കോണ്‍ഗ്രസ് എ.പി.അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടല്‍. അതേസമയം പേവിഷ വാക്സീന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി ഇടപെട്ടു. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്.

മരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ പേവിഷ വാക്സീന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു. രണ്ട് ഇന്‍-ഹൗസ് ടെസ്റ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കിയാണ് വാക്സിന്‍ വാങ്ങുന്നത്. അന്‍പതിനായിരം വയല്‍ വാക്സീന്‍ പിന്‍വലിച്ചെന്ന ആക്ഷേപം ശരിയല്ലന്നും മന്ത്രി പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പേവിഷബാധ മരണം പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണമടഞ്ഞ 20 പേരില്‍ അഞ്ച് പേര്‍ക്കും വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളില്‍ നിന്നാണ് കടിയേറ്റത്. 15 പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. ഒരാള്‍ ഭാഗികമായും നാല് പേര്‍ മാനദണ്ഡപ്രകാരവും വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും വീണ ജോര്‍ജ് നിയമസഭയെ അറിയിച്ചു.

വാക്‌സിന്‍ സ്വീകരിച്ചിട്ടും പേവിഷ ബാധ മരണം സംഭവിച്ചതിന്റെ കാരണവും മെഡിക്കല്‍ വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് മന്ത്രി സഭയെ അറിയിച്ചു. പേവിഷ ബാധയുള്ള നായ്ക്കളില്‍ നിന്നും നാഡീ വ്യൂഹങ്ങള്‍ കൂടുതലുള്ള കൈകകളിലും തലച്ചോറുമായി സാമീപ്യമുള്ള മുഖം, ചെവി, കഴുത്തുകള്‍ ചുണ്ടുകള്‍ എന്നിവിടങ്ങളിലും കടിയേല്‍ക്കുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ വൈറസ് തലച്ചോറില്‍ എത്തുകയും പേവിഷ ബാധയേറ്റുള്ള മരണം സംഭവിക്കുകയാണ് ചെയ്യുന്നത്. മാനദണ്ഡപ്രകാരം വാക്‌സിന്‍ എടുത്ത നാല് പേരിലും വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും മുമ്പ് തന്നെ വൈറസ് തലച്ചോറില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വാക്‌സിന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് രണ്ടാഴ്ച്ച സമയം എടുക്കും. അതിന് മുമ്പ് തന്നെ തലച്ചോറിനെ ബാധിക്കുന്നത് കൊണ്ടാണ് മരണം സംഭവിക്കുന്നതെന്നും വീണ ജോര്‍ജ് അറിയിച്ചു.നായ്ക്കളുടെ കടിയേറ്റാല്‍ 10-15 മിനിറ്റ് വരെ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം കഴുകണം. വൈറസ് നാഡികളിലൂടെ തലച്ചോറില്‍ എത്തുന്നത് ഒരു പരിധിവരെ ഇത് തടയുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഗുണനിലവാരം നോക്കാതെ വാക്സീന്‍ വിതരണം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ മൂന്നര കോടി ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയും മറിച്ച് നായകള്‍ക്ക് സുഖകരമായി ജീവിക്കാന്‍ പറ്റുന്ന അവസ്ഥയാണെന്ന് പി കെ ബഷീര്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. മനുഷ്യരെ പട്ടി കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന്‍ പട്ടിയെ കടിച്ചാലാണ് വാര്‍ത്ത. പട്ടിയെ മനുഷ്യന്‍ കടിക്കേണ്ട അവസ്ഥയുമാണ് സംസ്ഥാനത്തെന്നും പി കെ ബഷീര്‍ പറഞ്ഞു.
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...












Click it and Unblock the Notifications