കേരള ബജറ്റ്: സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ ഇനിയില്ല, നവംബർ മുതൽ സംസ്ഥാനത്ത് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത മേഖലയെ ഊർജിതപ്പെടുത്താൻ പദ്ധതികൾ പ്രഖ്യാപിച്ച് തോമസ് ഐസകിന്റെ പതിനൊന്നാം ബജറ്റ്. ഊര്‍ജമേഖലയ്ക്കായി ബജറ്റില്‍ 1765 കോടി രൂപ വകയിരുത്തി. 2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഊര്‍ജ മിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് പീലിക്കോഡ് പോലുളള മുന്‍കൈകള്‍ക്ക് സഹായം നല്‍കും.
വൈദ്യുതി ക്ഷാമം, വൈദ്യുതി തടസ്സം എന്നിങ്ങനെ വൈദ്യുതി മേഖലയില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൊച്ചി ഇടമണ്‍ ലൈന്‍ വഴി കേരളത്തിലേക്ക് എത്തിക്കാവുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2040 വരെയുളള വൈദ്യുതി ആവശ്യം പുറത്ത് നിന്ന് കൂടി വാങ്ങി പരിഹരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Recommended Video
ഊര്‍ജ മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇ സേഫ് പദ്ധതി നടപ്പിലാക്കും. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. വരുംനാളുകളിൽ സംസ്ഥാനത്ത് തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സമ്പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും. 2020-21 വര്‍ഷത്തില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് 500 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍ തുടങ്ങും. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ഊര്‍ജ്ജിതമാക്കും എന്നും ധനമന്ത്രി വ്യക്തമാക്കി.