കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യത്തിന് കർഷകർക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരും, തുറന്നടിച്ച് തോമസ് ഐസക്
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ആഞ്ഞടിഞ്ഞ് ധനമന്ത്രി ടിഎം തോമസ് ഐസക്. ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുളള കര്‍ഷക സമരം ഐതിഹാസികമാണെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി തങ്ങളുടെ നിയോ ലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാനുളള സന്ദര്‍ഭമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. കടുത്ത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമെന്ന വാശി, വിദേശ മൂലധനത്തെ രാജ്യത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്. ഈ ഒരു പ്രതീക്ഷയിലാണ് കമ്മി താഴ്ത്തി നിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ട് ദുര്‍ബലമായ ഉത്തേജക പാക്കേജുമായി രംഗത്ത് ഇറങ്ങിയത് എന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരത്തിലുളള നടപടികളില്‍ ഏറ്റവും കുപ്രസിദ്ധമായിട്ടുളളത് മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളാണ്. ഇത്തരം പരിഷ്‌ക്കാരങ്ങളില്‍ അംഗീകൃത മാണ്ഡികള്‍ക്ക് പുറത്ത് വിപണികളെ പ്രോത്സാഹിപ്പിക്കല്‍, ആവശ്യ സാധനങ്ങളുടെ വില നിയന്ത്രണം ഇല്ലാതാക്കല്‍, കരാര്‍ കൃഷിക്ക് പ്രോത്സാഹനം എന്നീ നിയമങ്ങള്‍ തറവില സമ്പ്രദായത്തെ ഇല്ലാതാക്കുന്നുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇടത്തട്ടുകാരെ ശക്തിപ്പെടുത്തുന്നതും കൃഷിക്കാരെ കുത്തകകള്‍ക്ക് കീഴ്‌പ്പെടുത്തുന്നതുമാണ് കാര്‍ഷിക നിയമങ്ങള്‍.
Recommended Video
ഇതിനെതിരെ ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ സമരം ഐതിഹാസിക മുന്നേറ്റമായി കഴിഞ്ഞുവെന്ന് തോമസ് ഐസക് പറഞ്ഞു. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമുളളത് ചെയ്യും ആരെന്ത് ചോദിക്കാന്‍ എന്ന കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യത്തിന് കൃഷിക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.