പ്രതിപക്ഷത്തിനും കേന്ദ്രത്തിനും ചൈനയ്ക്കുമെതിരെ ഒരേ വേദിയിൽ; മുഖ്യമന്ത്രി വിമർശിച്ചത് ഇങ്ങനെ...
പ്രതിപക്ഷത്തിനും കേന്ദ്രത്തിനും ചൈനയ്ക്കുമെതിരെ ഒരേ വേദിയിൽ; മുഖ്യമന്ത്രി വിമർശിച്ചത് ഇങ്ങനെ...
തിരുവനന്തപുരം: വിവിധ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉണ്ടായി. ധീരജിന്റെ കൊലപാതകത്തിലും സാമ്രാജ്യത്വ ശക്തികൾക്കെതിരായ ചൈനയുടെ നിലപാടിനെയും മുഖ്യമന്ത്രി കടുത്ത രീതിയിൽ വിമർശിച്ചു.
കേന്ദ്ര സർക്കാറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എസ്എഫ്ഐ നേതാവ് ധീരജിനെ വീണ്ടും വീണ്ടും കൊലപ്പെടുത്തുന്ന തരത്തിലാണ് ഇവിടുത്തെ കോൺഗ്രസിൻറെ ആക്ഷേപമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്രാജ്യത്വ ശക്തികൾക്കെതിരായ ചൈനയുടെ നിലപാടിനെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു.
കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചൈനയെ പ്രകീർത്തിച്ചുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമകൃഷ്ണപിള്ളയുടെ പരാമർശത്തോടും മുഖ്യമന്ത്രി പ്രതികരണം നടത്തി.
എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ;-

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല ചെയ്യപ്പെട്ട സംഭവത്തിലും കോൺഗ്രസിനെ മുഖ്യമന്ത്രി വിമർശിച്ചു. ധീരജിന്റെ കൊലപാതകത്തെ കോൺഗ്രസ് നേതാക്കൾ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ക്രമ സമാധാന നില തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കൊല ചെയ്യപ്പെട്ടയാളെ വീണ്ടും വീണ്ടും കൊലപ്പെടുത്തുന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനം ;-
പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ നിലപാടിന് കടുത്ത രീതിയിലുളള വിമർശനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇനി ഒരു വികസന പ്രവർത്തനങ്ങളും സംസ്ഥാനത്ത് നടക്കാൻ പാടില്ല എന്ന വാശിയിലാണ് പ്രതിപക്ഷം. സിൽവർ ലൈൻ അട്ടിമറിച്ചേ തീരൂ എന്നാണ് വാശി. കെ റെയിലിൽ നൽകുന്നത് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ്.
പദ്ധതി വന്നാൽ ആരും ഭൂരഹിതരാകില്ല. ഒരു കുടുംബവും വഴിയാധാരമാകില്ല. സിപിഎമ്മിനെതിരെ ബിജെപിയും ജമാ അത്തെ ഇസ്ലാമിയും വലിയ പ്രചാരവേല നടത്തുകയാണ്. വികസന പദ്ധതികളെ തകിടം മറിക്കാനാണ് ശ്രമം. സംസ്ഥാനത്തോട് കേന്ദ്രത്തിന് അവഗണനാ സമീപനമാണ്. ഇസ്ലാമിക വർഗീയ വാദികൾ മുഖം മൂടിയണിഞ്ഞ് വരുന്നു. പരിസ്ഥിതി വാദം മാനുഷിക പ്രശ്നങ്ങൾ ഉയർത്തിയാണ് വരുന്നത്. യുഡിഎഫ് വർഗീയ അജണ്ടയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
എസ് രാമകൃഷ്ണപിള്ളയുടെ പരാമർശത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം
ചൈനയെ പ്രകീർത്തിച്ചുള്ള സി പി എം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ പരാമർശത്തോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയിലെ ചൈനാ വിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണ്. ചൈനയെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നുമായിരുന്നു കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്ആർപിയുടെ വിമർശനം. എസ്ആർപിയുടേത് ചൈനാ സ്തുതി ആണെന്നും ദേശവിരുദ്ധമാണെന്നും വിമർശനമുയർന്നതോടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത് രംഗത്ത് എത്തിയത്.
അതേ സമയം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത് ഇങ്ങനെ ;-
കേന്ദ്രം പിന്തുടരുന്നത് ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നയമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മത ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ വർഗീയവത്കരിക്കാൻ ശ്രമം നടക്കുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയം ഒന്നാണ്. ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ കോൺഗ്രസ് സമരസപ്പെടുന്നു. ബിജെപിയെ ഓരോ സംസ്ഥാനത്തും ഒറ്റപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ശക്തികൾക്കൊപ്പം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications