കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം 3 മണ്ഡലങ്ങളില്‍ ഇടതിന് ഗുണം ചെയ്യും; ആശങ്കയോടെ കോണ്‍ഗ്രസ്
തിരുവനന്തപുരം: ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം മധ്യകേരളത്തില്‍ യുഡിഎഫിനാകെ വെല്ലുവിളിയാകും. മധ്യകേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായ ശക്തിയാണ് കേരള കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ കോട്ടയം ഉള്‍പ്പടേയുള്ള മൂന്ന് മണ്ഡലങ്ങളിലെങ്കിലും മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. .
യുഡിഎഫ് കേരളാ കോണ്‍ഗ്രിസിന് അനുവദിച്ച ഒരു സീറ്റില്‍ താന്‍ മത്സരിക്കുമെന്ന കാര്യം പിജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തെ ഒഴിവാക്കി കെഎം മാണി തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് പാര്‍ട്ടിയെ പിളര്‍പ്പിന്‍റെ വക്കില്‍ എത്തിച്ചത്.
മാണി വിഭാഗം
ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം തള്ളിയതിന് പിന്നാലെ പാര്‍ട്ടിയിലെ തര്‍ക്കം പരിഹരിക്കുന്നതിന് മുന്നേ പ്രചരണപരിപാടികളുമായി മുന്നോട്ട് പോവാന്‍ മാണി വിഭാഗം തോമസ് ചാഴിക്കാടന് അനുമതി കൊടുത്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കി.
സിപിഎം രംഗത്ത് ഇറക്കിയത്
കേരളാ കോണ്‍ഗ്രസിനകത്തെ പ്രതിസന്ധി കോട്ടയത്ത് മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്ക ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പി എന്‍ വാസവന്‍ എന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെ ആണ് മണ്ഡലം പിടിക്കാനായി സിപിഎം രംഗത്ത് ഇറക്കിയിരുന്നു.
മത്സരം കടുപ്പമേറിയതായി
വാസവന്‍റെ സ്ഥാനാര്‍ത്ഥിത്തോടെ തന്നെ മണ്ഡലത്തിലെ മത്സരം കടുപ്പമേറിയതായി. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാവുന്നത്. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹസിച്ചില്ലെങ്കിലും മണ്ഡലം കൈവിട്ടുപോവുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.
ഇടുക്കിയിലും പത്തനംതിട്ടയിലും
കോട്ടയിത്തിന് പുറമെ സമീപ മണ്ഡലങ്ങളായ ഇടുക്കിയിലും പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസിനകത്തെ തര്‍ക്കം മുന്നണിയുടെ വിജയത്തെ ബാധിക്കും. കോട്ടയത്ത് എന്നപോലെ പത്തനംതിട്ടയിലും ഇടുക്കിയിലും കരുത്തരയാ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി രംഗത്ത് ഇറക്കിയിരിക്കുന്നത്.
മത്സരം കനക്കും
പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജ് എംഎല്‍എയും ഇടുക്കിയില്‍ നിലവിലെ എംപി ജോയ്സ് ജോര്‍ജ്ജുമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍. ഇവിടെയും മത്സരം കനക്കുമെന്ന് ഉറപ്പാണ്.
പരിഹാരം എന്ത്
ഓരോ വോട്ടും നിര്‍ണ്ണായകമായ ഈ മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസിനകത്തെ പോര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കരുതെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്. കെഎം മാണിയേയും പിജെ ജോസഫിനേയും പിണക്കാതെയുള്ള പരിഹാരമാണ് കോണ്‍ഗ്രസ് തേടുന്നത്.
രാഹുൽ ഗാന്ധി
കേരളാ കോണ്‍ഗ്രസിനകത്തെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും അതൃപ്തരാണ്. കേരളാ കോണ്‍ഗ്രസിനകത്തെ തര്‍ക്കങ്ങള്‍ കേരള സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്.
എങ്ങനെ പരിഹരിക്കും
കേരളാ കോണ്‍ഗ്രസിലെ തർക്കം തീർക്കണമെന്ന് ഒരേ സ്വരത്തിൽ എല്ലാവരും ആവശ്യപ്പെടുമ്പോഴും അത് എങ്ങനെയെന്ന് വിശദമാക്കാന്‍ ഒരു ഫോർമുല പോലും മുന്നോട്ട് വയ്ക്കാനില്ലാത്ത സാഹചര്യവും യുഡിഎഫ് കോൺഗ്രസ് നേതൃത്വങ്ങളെ അലട്ടുകയാണ്.
സീറ്റ് നിഷേധിച്ചതില്‍ രാജി
അതിനിടെ കേരളാ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് സംസ്ഥാന കമ്മിറ്റിയംഗം പി മാത്തുണ്ണി ഉള്‍പ്പടെ ഒന്‍പത് നേതാക്കള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പി.ജെ ജോസഫിന് ലോക്‌സഭ സീറ്റ് നിഷേധിച്ചതാണ് രാജിയുടെ കാരണം.
ഏകാധിപത്യം
ജോസ് കെ മാണിയുടെ ഏകാധിപത്യ പ്രവര്‍ത്തനത്തിലും പക്വതയില്ലാത്ത രാഷ്ട്രീയ തീരുമാനത്തിലും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിനോട് കാണിച്ച അനീതിയിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് മാത്തുണ്ണി മാധ്യമങ്ങളോട് വ്യക്തമാക്കി. .
ഇവര്‍
തഴക്കര മണ്ഡലം പ്രസിഡന്റ് സി ജിബോയ്, മണ്ഡലം വൈസ് പ്രസിഡന്റ് സി കൃഷ്ണപിള്ള, മാവേലിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജേക്കബ് ദാനിയേല്‍, തഴക്കര മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ പി ഈശോ, മാത്യു പി മാമന്‍, സാം മാത്യു, ട്രഷറര്‍ സി ജേക്കബ്, ദളിത് കോണ്‍ഗ്രസ് (എം) തഴക്കര മണ്ഡലം പ്രസിഡന്റ് എം കെ ഗോപാലന്‍ എന്നിവരാണ് മാത്തുണ്ണിയോടൊപ്പം രാജിവച്ചത്.