ജോസ് ഇടത്തോട്ടോ എൻഡിഎയിലേക്കോ? ആകാംഷ അവസാനിപ്പിച്ച് ഉത്തരം നൽകി ജോസ് പക്ഷം
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശം ക്ലൈമാക്‌സ് ഘട്ടത്തിലേക്ക് അടുക്കുകയാണ്. തിങ്കളാഴ്ച ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും.
അതിനിടെ ജോസ് കെ മാണി എന്‍ഡിഎയിലേക്കാണ് പോകുന്നതെന്ന പിജെ ജോസഫിന്റെ ആരോപണം പുതിയ ആകാംഷയ്ക്ക് വഴി തുറന്നിരിക്കുകയാണ്. വിവാദം കനക്കുന്നതിനിടെ ജോസ് പക്ഷം നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.
ലക്ഷ്യം എന്‍ഡിഎ ആണെന്ന്
ഇടത് മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി വിഭാഗം ചര്‍ച്ചകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പിജെ ജോസഫിന്റെ ആരോപണം കഴിഞ്ഞ ദിവസം ഉണ്ടായത്. ജോസ് കെ മാണിയുടെ ലക്ഷ്യം എന്‍ഡിഎ ആണെന്നും കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണെന്നും പിജെ ജോസഫ് ആരോപിച്ചു. ആ ആരോപണത്തിന് ബലമേകി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണവും പുറത്ത് വന്നു.
രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോകില്ല എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് തന്നെ ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിലൂടെ സംഭവിക്കുമെന്ന സംശയം കനത്തു. തങ്ങളുടെ തീരുമാനം കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതാവും എന്നാണ് ജോസ് കെ മാണി പറഞ്ഞത്.
ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി
എന്നാല്‍ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ജോസ് കെ മാണി പക്ഷത്തെ നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ജോസ് വിഭാഗം ഇടത് പക്ഷത്തേക്ക് തന്നെയാണ് പോകുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എന്‍ ജയരാജ് എംഎല്‍എ. അക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുളളതെന്നും എന്‍ ജയരാജ് പറഞ്ഞു.
ഉചിതമായ സമയത്ത് പ്രഖ്യാപിക്കും
റോഷി അഗസ്റ്റിന്‍ എംഎല്‍എയും നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിട്ടുണ്ട്. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ജോസ് കെ മാണിയുടെ ലക്ഷ്യം എന്‍ഡിഎ ആണെന്നുളള പിജെ ജോസഫിന്റെ ആരോപണത്തിന് പ്രസക്തി ഇല്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മറ്റുളളവര്‍ പറയേണ്ടതില്ല
തങ്ങളുടെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. തങ്ങള്‍ എവിടേക്ക് പോകണം എന്ന് മറ്റുളളവര്‍ പറയേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. അക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് ആരുടേയും സഹായം തേടിയിട്ടില്ല. ഏത് മുന്നണിയില്‍ പോകണം എന്നതും അതിന്റെ സാധ്യതകളും പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തതാണ് എന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.
പിടിച്ചെടുത്ത പാലാ
കേരള കോണ്‍ഗ്രസിന്റെ കോട്ട ആയിരുന്ന പാലായും കാഞ്ഞിരപ്പളളിയും സംബന്ധിച്ചുളള സമവായത്തില്‍ എത്താത്തത് കാരണമാണ് ജോസിന്റെ ഇടത് മുന്നണി പ്രവേശം വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയുടെ മാണി സി കാപ്പനിലൂടെയാണ് പാലാ ഇടത് പക്ഷം പിടിച്ചെടുത്തത്.
13 സീറ്റുകള്‍ വാഗ്ദാനം
താന്‍ മത്സരിച്ച് നേടിയെടുത്ത പാലാ ഒരു കാരണവശാലും വിട്ട് കൊടുക്കില്ല എന്നാണ് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല പാലാ ജോസ് കെ മാണിക്ക് വിട്ട് കൊടുക്കുകയാണ് എങ്കില്‍ പിന്നെ എന്‍സിപി ഇടത് മുന്നണിയില്‍ ഉണ്ടാകില്ലെന്നും മാണി സി കാപ്പന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാലാ അടക്കം 13 സീറ്റുകള്‍ ജോസ് വിഭാഗത്തിന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.