കേരള കോൺഗ്രസിനെ പിളർത്തി ജോസ് കെ മാണി ഇടത് മുന്നണിയിൽ, എംപി സ്ഥാനം രാജി വെച്ച് ജോസ്
കോട്ടയം: അഭ്യൂഹങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിൽ. 38 വർഷക്കാലം നീണ്ട് നിന്ന യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് ജോസ് എൽഡിഎഫിന് കൈ കൊടുത്തിരിക്കുന്നത്. രാജ്യസഭാ എംപി സ്ഥാനം രാജി വെച്ചതായും ജോസ് കെ മാണി പ്രഖ്യാപിച്ചു. ആഴ്ചകള്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആണ് ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് എത്തിയിരിക്കുന്നത്. കോട്ടയത്ത് അടക്കം ഇടത് മുന്നണിയും ജോസ് കെ മാണിയും തമ്മില്‍ സീറ്റ് ധാരണയിലെത്തി.
കെഎം മാണിയുടെ കല്ലറയിൽ പോയി പ്രാർത്ഥിച്ചതിന് ശേഷമാണ് ജോസ് കെ മാണി ഇടത് മുന്നണിയിലേക്കുളള പ്രവേശനം പ്രഖ്യാപിച്ചത്. കോൺഗ്രസിനും പിജെ ജോസഫിനും എതിരെ രൂക്ഷമായ ആക്രമണമാണ് വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി നടത്തിയത്. ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് എത്തുന്നതോടെ കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങൾ മാറി മറിയുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ..
മാണിയെ യുഡിഎഫ് അപമാനിച്ചു
കോട്ടയത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവസാന വട്ട യോഗം ചേർന്നതിന് ശേഷമാണ് ജോസ് കെ മാണി എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റി ഓഫീസിലെ ബോർഡ് മാറ്റി പുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടില ഇല്ലാതെയാണ് പുതിയ ബോർഡ്. കോൺഗ്രസിനെ കടന്നാക്രമിച്ചാണ് ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം. കെഎം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്ന് ജോസ് കെ മാണി തുറന്നടിച്ചു.
കടുത്ത അനീതിയാണ് നേരിട്ടത്
ജൂണ്‍ 29നാണ് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. യുഡിഎഫിനെ കെട്ടിപ്പടുത്തത് കെഎം മാണി സാറാണ്. ആ യുഡിഎഫില്‍ തുടരാന്‍ അര്‍ഹത ഇല്ലെന്ന് പറഞ്ഞാണ് തങ്ങളെ പുറത്താക്കിയെന്ന് ജോസ് കുറ്റപ്പെടുത്തി. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനവിഭാഗത്തേയും യുഡിഎഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്.
നിയമസഭയ്ക്ക് അകത്ത് അപമാനം
പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ ചതിയുണ്ടായെന്ന് ജോസ് കെ മാണി ആരോപിച്ചു. തങ്ങളുടെ എംഎല്‍എമാര്‍ക്ക് നിയമസഭയ്ക്ക് അകത്ത് അപമാനവും അവഗണനയും നേരിടേണ്ടി വന്നു. ഇതേക്കുറിച്ച് യുഡിഎഫിനകത്ത് പറഞ്ഞപ്പോള്‍ ഒരിക്കലും ഗൗരവത്തോടെ എടുക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തില്ല. ഇതൊന്നും ഒരിക്കലും തങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നില്ല.
നീചമായ വ്യക്തിഹത്യ
കടുത്ത നീചമായ വ്യക്തിഹത്യയാണ് തനിക്കെതിരെ പിജെ ജോസഫ് നടത്തിയത്. മാണി സാറിന് അസുഖമാണ് എന്ന് അറിഞ്ഞ ഉടന്‍ തന്നെ ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും ജോസഫ് ചോദിച്ചു. അതിന് ശേഷം പാലാ ഉപതിരഞ്ഞെടുപ്പില്‍ താന്‍ പറയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന് നിര്‍ബന്ധം പിടിച്ചു. അതിന് ശേഷം പാര്‍ട്ടിയുടെ പേരും ചിഹ്നവും വേണം എന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഓഫീസ് ഏറ്റെടുക്കുമെന്ന് പറഞ്ഞു.
രാഷ്ട്രീയ കഴുകനെ പോലെ
മാണിയുടെ ഭവനം മ്യൂസിയമാക്കണം എന്ന് പറഞ്ഞു. രാഷ്ട്രീയ കഴുകനെ പോലെയാണ് ജോസഫ് എന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാനാണ് ജോസഫ് ശ്രമിച്ചത്. യുഡിഎഫ് മൗനമായ പിന്തുണയും സഹായവും ജോസഫിന് നല്‍കി. ഒരു പഞ്ചായത്തിന്‌റെ പേരിലാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയത് എന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
Recommended Video