കേരള കോണ്‍ഗ്രസിന് ആകെ 9 സീറ്റ്, 5 ഉം കോട്ടയത്ത്; ജോസിന്‍റെ ഇടത് പ്രവേശനം ഉടന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്കെന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജോസ് കെ മാണിയും കൂട്ടരും ഇടതുമുന്നണിയില്‍ എത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരണം, ശേഷം മുന്നണി പ്രവേശനം എന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍ നടന്നതെങ്കിലും സിപിഐ കൂടി വഴങ്ങിയതോടെ ഉടന്‍ തന്നെ തീരുമാനം എന്നതിലേക്ക് എത്തുകയായിരുന്നു. മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഎം നേതാക്കളുമായുള്ള നിര്‍ണായകമായ ചര്‍ച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാവും.
ഉടന്‍ തന്നെ തീരുമാനം
തദ്ദേശ തിരഞ്ഞെടുപ്പില്‍ പുറത്ത് നിന്നുള്ള സഹകരണം എന്ന ജോസ് കെ മാണിയുടെ നിലപാടിനോട് സിപിഎമ്മിന് താല്‍പര്യം ഇല്ലായിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതും മുന്നില്‍ കണ്ട് ഉടന്‍ തന്നെ മുന്നണി പ്രവേശനം എന്ന കാര്യം സിപിഎമ്മാണ് മുന്നോട്ടു വെച്ചത്. ഇതിന് ജോസ് കെ മാണിയും കൂട്ടരും വഴങ്ങുകയായിരുന്നു.
പട്ടിക
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വീതം വെപ്പ് അടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചാ വിഷയമാവുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വേണ്ട സീറ്റുകളെ കുറിച്ച് കേരള കോണ്‍ഗ്രസ് എം പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. യുഡിഎഫില്‍ നിന്നും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് എന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ലക്ഷ്യം.
അഭിപ്രായ ഏകീകരണം
ഭൂരിപക്ഷം സിറ്റിങ് സീറ്റുകളും കേരള കോണ്‍ഗ്രസിന് തന്നെ വിട്ടുനല്‍കുമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം കൂടി ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തേടേണ്ടതുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികള്‍ തമ്മിലും ഇക്കാര്യത്തില്‍ അഭിപ്രായ ഏകീകരണത്തില്‍ എത്തേണ്ടതുണ്ട്.
ഒമ്പത് സീറ്റ് വേണം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റ് വേണമെന്ന് ഇതിനകം സിപിഎമ്മിനോട് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കോട്ടയം ജില്ലയിലെ അഞ്ച് സീറ്റില്‍ ധാരണയായിട്ടുണ്ട്. പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുക. പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
രാജ്യസഭാഗത്വം
എല്‍ഡിഎഫില്‍ എത്തുന്നതോടെ ജോസ് കെ മാണി രാജ്യസഭാഗത്വം രാജിവെക്കും. ഈ സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലൂടെ മാണി സി കാപ്പന്‍ രാജ്യസഭയിലേക്ക് എന്നതാണ് നിര്‍ദ്ദേശം. ഈ ധാരണയ്ക്ക് മാണി സി കാപ്പന്‍ തയ്യാറാണെങ്കിലും വര്‍ഷങ്ങളായി പാര്‍ട്ടി മത്സരിക്കുന്ന ഒരു സീറ്റ് നഷ്ടപ്പെടുന്നുവെന്ന കാര്യം എന്‍സിപി മുന്നോട്ട് വെക്കുന്നു. ഈ സാഹചര്യത്തില്‍ മധ്യകേരളത്തില്‍ തന്നെ ഏതെങ്കിലും ഒരു സീറ്റ് കൂടി അവര്‍ക്ക് നല്‍കിയേക്കും.
കോട്ടയം സീറ്റും
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ കോട്ടയം സീറ്റും ജോസ് കെ മാണിക്ക് എല്‍ഡിഎഫ് നല്‍കിയേക്കും. ഇതോടെ ജോസ് ആവശ്യപ്പെട്ട ഒമ്പതില്‍ 5 ഉം കോട്ടയത്ത് തന്നെ ലഭിക്കും. റോഷി അഗസ്റ്റിൻ വിജയിച്ച ഇടുക്കി സീറ്റും കേരള കോൺഗ്രസ് എമ്മിന് നൽകും. കുട്ടനാട് സീറ്റ് എന്‍സിപി വിട്ടു നല്‍കില്ല.
ഒരു പാര്‍ട്ടിയായി
സിപിഎം സിറ്റിംഗ് സീറ്റുകളെങ്കിലും കേരളാകോണ്‍ഗ്രസിന് വേരുള്ള ഇരിങ്ങാലക്കുട, പേരാമ്പ്ര എന്നിവയില്‍ ഒന്നുകൂടി ജോസ് വിഭാഗം ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഇതിന് സിപിഎം വഴങ്ങിയേക്കില്ല. മുന്നണി പ്രവേശനം സാധ്യമാകുന്ന മുറയ്ക്ക് എല്‍ഡിഎഫിലെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ കുടി ഉള്‍ക്കൊണ്ട് ഒരു പാര്‍ട്ടിയായി മുന്നോട്ട് പോകണമെന്ന നിര്‍ദേശം സിപിഎം ജോസ് കെ മുമ്പില്‍ വച്ചേക്കും.
കൂടുതല്‍ സീറ്റുകള്‍
ഇക്കാര്യം സാധ്യമായാല്‍ കേരള കോണ്‍ഗ്രസ് എമ്മിന് മത്സരിക്കാം കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും. അതേസമയം, ജോസ് കെ മാണി എല്‍ഡിഎഫ് വിട്ടു പോകുകയാണെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ട വഴികളും യുഡിഎഫ് ആലോചിച്ചു വരികയാണ്. അന്തരീക്ഷം മാറിയെന്ന് ബോധ്യമായോതെടെയാണ് വിട്ടു പോകുന്നെങ്കില്‍ രാജ്യസഭാ സീറ്റ് രാജിവയ്ക്കാനുള്ള മാന്യത കാണിക്കണമെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തുറന്നടിച്ചു.
ആശങ്ക
ജോസ് കെ മാണിയെ നടത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടാനായിരിക്കും യുഡിഎഫിന്‍റെ തീരുമാനം. ജോസ് പക്ഷം എല്‍ഡിഎഫിന്‍റെ ഭാഗമായാല്‍ ഉപതിരഞ്ഞടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കുട്ടനാട്ടില്‍ തിരിച്ചടിയാവുമെന്ന ആശങ്ക യുഡിഎഫിനുണ്ട്.
ജോസഫ് പക്ഷം
എന്നാൽ ജോസഫ് പക്ഷം സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലത്തിൽ ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ടാലും കാര്യമായ ചലനം സൃഷ്ടിക്കാനാകില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വിലയിരുത്തൽ. ജോസ് മുന്നണി വിട്ടുപോകുമെന്ന കാര്യം ഉറപ്പാകുകയാണെങ്കില്‍ കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാവില്ല.
കോണ്‍ഗ്രസിന്‍റെ ഭാഗത്ത്
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വന്നതിന് പിന്നാലെ ജോസ് കെ മാണിയെ മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളുന്ന രീതിയിലായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം .
Recommended Video
യുഡിഎഫ് യോഗം 9 ന്
കോട്ടയത്ത് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലും മുന്നണി മാറ്റത്തിൽ ജോസ് പക്ഷം തീരുമാനമെടുക്കാത്തതിനാൽ യുഡിഎഫിന് പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ 9 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസ് കെ മാണി പോവുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുള്ള കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമവും യുഡിഎഫ് തുടങ്ങിയിട്ടുണ്ട്.
മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു