പ്രളയത്തിലെ ഹീറോയായ മത്സ്യത്തൊഴിലാളി ജയ്‌സൽ താമസിക്കുന്നത് ഷെഡിൽ.. സമ്മാനവുമായി വിനയൻ
വേങ്ങര: പ്രളയക്കെടുതിയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ണ് നനയിച്ച കാഴ്ചകള്‍ പലതുണ്ട്. അതിലൊന്നാണ് പരപ്പനങ്ങാടി സ്വദേശി ജെയ്‌സലിന്റെത്. വെള്ളത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ബോട്ടില്‍ കയറാന്‍ ബുദ്ധിമുട്ടിയ സ്ത്രീകള്‍ക്ക് ചവിട്ടുപടിയായി നിന്നുകൊടുത്ത് കൊണ്ടാണ് ജയ്‌സല്‍ താരമായത്.
അന്നന്നത്തെ അന്നത്തിന് വേണ്ടി പണിയെടുക്കുന്ന ഒരു സാധാരണ മത്സ്യത്തൊഴിലാളിയാണ് ജയ്‌സല്‍. ജയ്‌സലിന്റെ വീഡിയോ വൈറലായതോടെ നിരവധി സഹായങ്ങളാണ് തേടിയെത്തുന്നത്. സംവിധായകന്‍ വിനയനും ജയ്‌സലിന് സമ്മാനവുമായി രംഗത്ത് വന്നിട്ടുണ്ട്.

സഹായവുമായി വിനയൻ
ജയ്‌സലിന്റെ നന്മയ്ക്ക് സമ്മാനമെന്നോണം ഒരു ലക്ഷം രൂപ നല്‍കാന്‍ താന്‍ തയ്യാറാണ് എന്നാണ് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കിയിരിക്കുന്നത്. നന്മയുടെ പ്രതീകങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്കും നാട്ടിലെ യുവാക്കള്‍ക്കും മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്നും വിനയന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളി ജൈസലിന് ഒരുലക്ഷം രൂപ സമ്മാനമായി നൽകാൻ ഞാനാഗ്രഹിക്കുന്നു..

സ്നേഹവും ആദരവും
ഈ വിവരം ഞാൻ ജൈസലിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസൽ ഫോൺ 8943135485) തൻെറ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മാതൃഭൂമി ചാനലിലൂടെ ജൈസലിൻെറ വീടിൻറവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി.

താമസം ഒറ്റമുറി ഷെഡിൽ
ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാൽ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജൈസലിൻെറ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് ഞാൻ കരുതുന്നു..

ശിരസ്സു നമിക്കുന്നു
നമ്മുടെ നാട്ടിലെ നൻമ്മയുടെ പ്രതീകങ്ങളായ മൽസ്യത്തൊഴിലാളികളുടെ മുന്നിലും.. ആദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു എന്നാണ് വിനയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ജയ്സലിനെ സഹായിക്കാനുള്ള വിനയന്റെ തീരുമാനത്തിന് സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

മുതലമാടിലെ രക്ഷാപ്രവർത്തനം
വേങ്ങരിയില്‍ ജയ്‌സലും കൂട്ടരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. താനൂര് നിന്നും ജെയ്‌സലും കൂട്ടുകാരും ബോട്ടുമായി വേങ്ങരയിലേക്ക് പോയത് ദേശീയ ദുരന്ത നിവാരണ സേനയുടെ നിര്‍ദേശ പ്രകാരമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് മുതലമാട് കുടുങ്ങിക്കിടന്നിരുന്നത്.

ചവിട്ട് പടിയായി ജയ്സൽ
ഇവരെ ബോട്ടില്‍ കയറ്റി കരയിലെത്തിക്കുക എന്നതായിരുന്നു ദൗത്യം. അതിനിടെ ചില സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ സാധിച്ചില്ല. ഇത് കണ്ട് നിന്ന ജയ്‌സലിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ബോട്ടിന് സമീപത്ത് ചളി വെള്ളത്തില്‍ ചവിട്ട് പടി പോലെ കുനിഞ്ഞ് നിന്ന് കൊടുത്തു. ചവിട്ടിക്കയറാന്‍ സ്ത്രീകള്‍ മടിച്ച് നിന്നു. എന്നാൽ രക്ഷാ പ്രവർത്തകർ നിർബന്ധിച്ച് കയറ്റുകയായിരുന്നു.

മൂപ്പര് മനുഷ്യനാണ്, കല്ലല്ല
ആദ്യം കയറിയ ഉമ്മ വെപ്രാളത്തിലാവാം ചെരിപ്പ് പോലും അഴിക്കാതെയാണ് ആ ചെറുപ്പക്കാരന്റെ മുതുകിലേക്ക് കാലെടുത്ത് വെച്ചത്. 'മൂപ്പര് മനുഷ്യനാണ്, കല്ലല്ല, അത് ശ്രദ്ധിക്കണം' എന്നൊരാള്‍ ചവിട്ടിക്കയറുന്ന സ്ത്രീകളോട് പറയുന്നത് വീഡിയോയിൽ കേള്‍ക്കാം. കൂട്ടത്തിലൊരാൾ ദൃശ്യം പകർത്തി ഫേസ്ബുക്കിലിട്ടതോടെയാണ് ജയ്സൽ ഹീറോ ആയി മാറിയത്. പ്രവാസികളുടെ ഭാഗത്ത് നിന്നടക്കം വലിയ സഹായ വാഗ്ദാനങ്ങൾ ഇദ്ദേഹത്തിന് ലഭിക്കുന്നു.

സഹായമൊഴുകുന്നു
പരപ്പനങ്ങാടിയിൽ വീടെന്ന് പോലും വിളിക്കാൻ പറ്റാത്ത ഒരു ഷെഡിലാണ് കുടുംബത്തിനൊപ്പം ഈ മത്സ്യത്തൊഴിലാളിയുടെ താമസം. ഇദ്ദേഹത്തിന്റെ അവസ്ഥ വാർത്തയായതോടെ വീട് വെച്ച് നൽകാം എന്നതടക്കമുള്ള സഹായ വാഗ്ദാനങ്ങൾ ലഭിച്ച് കൊണ്ടിരിക്കുന്നു. സഹായമായി ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് ജയ്സൽ പറയുന്നു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications