നാല് ദിവസത്തെ പേരാരിയിൽ സംസ്ഥാനത്ത് കനത്ത നാശ നഷ്ടം; സർക്കാർ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ തകർന്നത് 3052 വീടുകൾ. ഇതിൽ 265 വീടുകൾ പൂർണമായും തകർന്ന നിലയിലാണ്. രണ്ടരലക്ഷത്തോളം പേരാണ് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. മഴക്കെടുതികളിൽ ഇതുവരെ 76 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
പ്രളയജലമിറങ്ങുന്നു: കണ്ണൂരില്‍ വീടുകളില്‍ ശുചീകരണം തുടങ്ങി, ഉടന്‍ മാറിത്താമസിക്കേണ്ടെെന്ന്!!
ആഗസ്റ്റ് എട്ട് മുതലാണ് സംസ്ഥാനത്ത് കനത്ത മഴ തുടങ്ങിയത്. മലപ്പുറം ജില്ലയിലാണ് പെുമഴയും ഉരുൾപ്പൊട്ടലും ഏറ്റവും അധികം നാശം വിതച്ചത്. ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോളും തിരച്ചിൽ തുടരുകയാണ്. നാല് ദിവസത്തെ പേരാരിയിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്.
മലപ്പുറം ജില്ലയിൽ മാത്രം 65 വീടുകളാണ് പൂർണമായും തകർന്നത്. കവളപ്പാറയിൽ എത്ര വീടുകൾ മണ്ണിനടിയിലായിട്ടുണ്ടെന്ന കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ഈ കണക്കുകൾ കൂടി എത്തുമ്പോൾ സംഖ്യ ഇനിയും ഉയരും. ഇടുക്കി ജില്ലയിൽ 62 വീടുകൾ പൂർണമായും 314 വീടുകൾ ഭാഗികമായും തകർന്നു. പാലക്കാട് ജില്ലയിൽ മാത്രം 53 വീടുകൾ പൂർണ്ണമായ തകർന്നുവെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
വയനാട്ടിൽ പുത്തുമലയിൽ തകർന്ന പാടികളുടെയും വീടുകളുടെയും എണ്ണം എടുക്കുമ്പോൾ നാശനഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരും. വയനാട്ടിലെ നാശനഷ്ടങ്ങൾ വിലയിരുത്തിയ കണക്കുകളിൽ പിഴവുണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ കണക്കുകൾ പ്രകാരം വയനാട്ടിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴയിൽ 410 വീടുകൾ ഭാഗികമായി നശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1621 ക്യാമ്പുകളിലായി 254339 പേരാണ് കഴിയുന്നത്. 57 പേരെ കാണാനില്ലെന്നാണ് സർക്കാർ കണക്ക്. വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, സർക്കാർ കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല.