പുത്തുമലയിലെ ദുരന്തമുഖത്ത് എത്രപേര്‍ കുടുങ്ങിയെന്ന് ഇപ്പോഴും വ്യക്തമല്ല: മന്ത്രി എകെ ശശീന്ദ്രന്‍
വയനാട്: പുത്തുമലയില്‍ എത്രപേര്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇവരെ കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ലെന്നും മന്ത്രിപറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇതുവരെ കാര്യക്ഷമാക്കാന്‍ സാധിച്ചിട്ടില്ല. ആവശ്യമെങ്കില്‍ പുത്തമലയിലേക്ക് കൂടുതല്‍ സൈന്യത്തെ ആവശ്യപ്പെടുമെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.
ഇന്നലെ വൈകീട്ടോടെ നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്ന് രാവിലെ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് തെരച്ചില്‍ പുനരാംരഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പുത്തുമലയിലേക്ക് എത്താനുള്ള പ്രധാന പാതയായ കള്ളാടിയിൽ മണ്ണിടിച്ചൽ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട സൈന്യത്തിനും എന്‍ഡിആര്‍എഫ് സംഘത്തിനും പ്രദേശത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല.

മന്ത്രി ടിപി രാമകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ജില്ലയിലെ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ച് ചേർത്ത് രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്തുന്നതിന് ജില്ലാതലത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് യോഗശേഷം മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ഏകോപിപ്പിക്കും. ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലാ താലൂക്ക് തലത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്. വയനാട് ജില്ലയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനാല്‍. കേരളത്തിന്റെ മുഴുവൻ പിന്തുണയും വയനാടിനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications