കണ്ണൂരില്‍ മഴയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് കണ്ടെടുത്തത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം
കണ്ണൂര്‍: മഴയില്‍ തകര്‍ന്ന് വീട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കണ്ണൂർ കക്കാട് കോർജാൻ യുപി സ്‌കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ ആളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരും നാട്ടുകരും വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടത്.
കോര്‍ജാന്‍ യുപി സ്കൂളിന് സമീപത്തുള്ള പ്രഫുല്‍ നിവാസില്‍ രൂപ (70) എന്ന സ്ത്രീയൂടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവശനിലയിലായ പ്രഫുല്ല കുമാരി എന്ന സ്ത്രീയേയും ഇതേ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത മഴയില്‍ തകര്‍ന്നത്.

അതേസമയം, കണ്ണൂരിന്‍റെ വിവിധയിടങ്ങളില്‍ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകന്‍ ആല്‍ബിന്‍ (രണ്ടര വയസ്) വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യയും കോറോം സ്വദേശി കൃഷ്ണനും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. പൊന്നിയം പുഴ കര കവിഞ്ഞതോടെ തലശേരി, പാനൂർ, മാഹി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. അതേസമയം ഇരിട്ടി, കൊട്ടിയൂർ മേഖലകളിൽ വെള്ളം ഇറങ്ങുന്നത് ആശ്വാസമായിട്ടുണ്ട്.












Click it and Unblock the Notifications