പ്രളയകാലത്തെ ഹീറോ ജൈസൽ വീണ്ടും, നിലമ്പൂരിൽ ബോട്ടുമായി രക്ഷാപ്രവർത്തനത്തിന്
നിലമ്പൂര്‍: പ്രളയത്തില്‍ മുങ്ങിയ ഒരു നാട് അതിജീവനത്തിലേക്ക് ചുവട് വെച്ച് നീങ്ങുന്നതിനിടെയാണ് വീണ്ടും കനത്ത മഴയും ഉരുള്‍ പൊട്ടലും ദുരിതം വിതച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലം കേരളത്തിന് കാട്ടിത്തന്ന നന്മയുടെ അനവധി മുഖങ്ങളുണ്ട്. മതമോ ജാതിയോ നിറമോ വേഷമോ ഒന്നുമില്ലാതെ പച്ച മനുഷ്യര്‍ മാത്രമായി മലയാളി മാറിയ ദിവസങ്ങള്‍ കൂടിയായിരുന്നു ആ പ്രളയകാലം. രക്ഷാ പ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് മുതുക് ചവിട്ട് പടിയാക്കി നിന്ന കെപി ജൈസലിനെ മലയാളി മറന്നിട്ടില്ല. ജൈസലിനെ പോലുളള ഹീറോകളാണ് പ്രളയത്തില്‍ നിന്ന് അന്ന് കേരളത്തെ കൈപിടിച്ച് കയറ്റിയത്.
ഇക്കുറിയും ജൈസലും സംഘവും പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുമായി ജൈസലും സുഹൃത്തുക്കളും നിലമ്പൂരിലേക്ക് പുറപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജൈസലിന്റെ ഫോണ്‍ നമ്പര്‍ അടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മലപ്പുറം വേങ്ങരക്കടുത്ത് മുതലമാട് എന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ജൈസല്‍ സ്ത്രീകള്‍ക്ക് ബോട്ടിലേക്ക് കയറാന്‍ മുതുക് കുനിച്ച് നല്‍കിയത്. ഈ വീഡിയോ പൊടുന്നനെ വൈറലായതോടെ ജൈസല്‍ താരമായി മാറി. ട്രോമ കെയര്‍ സംഘത്തില്‍ അംഗമാണ് ജൈസല്‍. ജൈസലും സംഘവും 200ഓളം പേരെ കഴിഞ്ഞ പ്രളയകാലത്ത് രക്ഷപ്പെടുത്തിയിരുന്നു.
താനൂരിലെ മത്സ്യത്തൊഴിലാളിയായ ജൈസലിന് തുടര്‍ന്ന് നിരവധി പേരില്‍ നിന്നാണ് സഹായമൊഴുകി എത്തിയത്. വീടും വാഹനവും അടക്കമുളള സഹായങ്ങള്‍ ജൈസലിന് ലഭിച്ചു. ഇക്കുറിയും പ്രളയമുഖത്ത് സഹായവുമായി ജൈസലുണ്ട്. മലപ്പുറത്ത് കനത്ത മഴയില്‍ ഏറ്റവും ദുരിതത്തിലായ നിലമ്പൂരിലാണ് ജൈസലും സംഘവും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്.