പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; തിരച്ചിൽ ദുഷ്കരം, ആശങ്കയോടെ നാട്ടുകാർ
വയനാട്: പുത്തുമല ഉരുൾപൊട്ടലിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കനത്ത മഴയെ അവഗണിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ഇനിയും ഏഴോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ സാധിക്കുന്നില്ല. കാൽ മണ്ണിലേക്ക് താഴ്ന്നിറങ്ങുന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
കവളപ്പാറയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി രാഹുല്‍; ക്യാമ്പുകളും സന്ദര്‍ശിക്കുന്നു
പുത്തുമല സ്വദേശിയായ റാണി(57)യുടെ മൃതദേഹമാണ് അവസാനമായി തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. പത്തടിയോളം മണ്ണ് വീടുകൾക്ക് മുകളിലേക്ക് വീണിട്ടുണ്ട്. ഇത് പൂർണമായും നീക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും. മഴ അൽപ്പം മാറി നിന്നത് ആശ്വാസമായിട്ടുണ്ട്. അപകടത്തിൽ ആകെ 17 പേർ അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ കൃത്യം കണക്ക് പറയാനാകില്ലെന്നാണ് കളക്ടർ പറയുന്നത്.
ദുരന്തനിവാരണ സേനാംഗങ്ങളും പോലീസും സന്നദ്ധസംഘടനാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഞായറാഴ്ച മണിക്കൂറുകളോളം തിരച്ചിൽ നടത്തി. വൈകിട്ട് നാലു മണിയോടുകൂടി തന്നെ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. പുത്തുമലയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നാണ് സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്റർ പ്രദേശത്ത് വ്യോമ നിരീക്ഷണവും നടത്തി.
അതേ സമയം മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 75 ആയി. കൊല്ലം, തൃശൂർ ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.