നാല് ലക്ഷം ഭൂരിപക്ഷം വെറുതേ അല്ല, വയനാടിന് വേണ്ടി പ്രധാനമന്ത്രിക്ക് മുന്നിൽ കത്തുമായി രാഹുൽ ഗാന്ധി
കല്‍പ്പറ്റ: വയനാട്ടുകാര്‍ നാല് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിപ്പിച്ച് വിട്ടതാണ് അവരുടെ എംപിയായ രാഹുല്‍ ഗാന്ധിയെ. ഇക്കുറി പ്രളയകാലത്ത് ഏറ്റവും വലിയ ദുരന്തകേന്ദ്രങ്ങളായി മാറിയ പുത്തുമലയും കവളപ്പാറയും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ ഉള്‍പ്പെടുന്നതാണ്. ദുരന്തത്തിന്റെ ആദ്യദിനങ്ങളില്‍ എംപി സ്ഥലത്ത് എത്തിയില്ല എന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ ആദ്യ ദിനങ്ങളില്‍ വയനാട്ടിലേക്ക് എത്താതിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തി. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാടിനെ സഹായിക്കണമെന്ന് രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു. പിന്നാലെ വയനാടിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും രാഹുല്‍ ഗാന്ധി എത്തിയിരിക്കുകയാണ്.

സജീവമായി ഇടപെട്ട് രാഹുൽ ഗാന്ധി
വയനാട്ടിലെ ദുരന്തം സംബന്ധിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഹുല്‍ ഗാന്ധി എംപി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാംപുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വയനാട്ടുകാര്‍ക്ക് എല്ലാ സഹായവും അവരുടെ എംപി ഉറപ്പ് നല്‍കിയിട്ടുണ്ട്. വയനാടിനെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി കത്തയച്ചിരിക്കുകയാണ്.

ജീവനും ജീവിതവും നഷ്ടപ്പെട്ടവർ
രാഹുല്‍ ഗാന്ധിയുടെ കത്ത് ഇങ്ങനെയാണ്: 'പ്രിയപ്പെട്ട പ്രധാനമന്ത്രീ, എന്റെ മണ്ഡലമായ വയനാട് പശ്ചിമ ഘട്ടത്തിലെ ഏറ്റവും ദുര്‍ബലമായ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതും രാജ്യത്തെ തന്നെ 10 ശതമാനത്തോളം ജൈവവൈവിദ്ധ്യം ഉള്‍പ്പെടുന്നതുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ വന്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും സന്ദര്‍ശിക്കുകയുണ്ടായി. ഇവിടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവനും സ്വത്തും ജീവനോപാധികളും നഷ്ടപ്പെട്ടിരിക്കുന്നത്.

രണ്ട് പ്രതിസന്ധികൾ
രണ്ട് പ്രധാന പ്രതിസന്ധികളാണ് ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നത്. ഒന്നാമത്തേത് വയനാട്ടിലെ ജനങ്ങളുടെ ജീവനേയും ഉപജീവനമാര്‍ഗങ്ങളെ സംബന്ധിച്ചുളളതാണ്. രണ്ടാമത്തേത് ജൈവവൈവിദ്ധ്യങ്ങളുടെ കലവറ എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തെ പരിസ്ഥിതിയുടെ ഗുരുതരാവസ്ഥയെ കുറിച്ചാണ്. കൃഷിയും മൃഗപരിപാലനവുമാണ് വയനാട്ടിലെ ജനങ്ങളുടെ പ്രധാന ജീവനോപാധി. എന്നാല്‍ 1970മുതലിങ്ങോട്ട് ഇവിടെ കൃഷി വളരെ കുറഞ്ഞ് വരികയാണ്.

കർഷകർ ദുരിതത്തിൽ
ഒരു ദശാബ്ദക്കാലത്തിനിടെ നിരവധി കര്‍ഷകരാണ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തിരിക്കുന്നത്. വനനശീകരണം അടക്കമുളള പ്രശ്‌നങ്ങള്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെ അതീവ ഗുരുതരമായിട്ടാണ് ബാധിച്ചിട്ടുളളത്. പശ്ചിമഘട്ടത്തില്‍ ഖനനം തുടരുകയാണ്. വനങ്ങള്‍ ഇല്ലായാതായിക്കൊണ്ടിരിക്കുന്നത് മനുഷ്യനും മൃഗങ്ങളും തമ്മിലുളള ഏറ്റുമുട്ടല്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ പരിഗണനയ്ക്കായി മുന്നോട്ട് വെക്കുകയാണ്.

വയനാടിന് പ്രത്യേക പാക്കേജ്
1. അപകട സാധ്യത കൂടുതലുളള പ്രദേശങ്ങളില്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുന്ന തരത്തിലുളള സംവിധാനങ്ങളുണ്ടായാല്‍ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. മാത്രമല്ല ഉരുള്‍പൊട്ടലിനേയും വെള്ളപ്പൊക്കത്തേയും അതിജീവിക്കാന്‍ സാധിക്കുന്ന തരത്തിലുളള, ആശയവിനിമയ സംവിധാനങ്ങളുളള പാര്‍പ്പിടങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്നതും മനുഷ്യജീവന്‍ രക്ഷപ്പെടാന്‍ സഹായിക്കും.
2. വയനാട്ടിലെ ജനങ്ങളുടെ ജീവനും ജീവനോപാധികളും പരിസ്ഥിതിയേയും സംരക്ഷിക്കാനാകുന്ന തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണം. ഇതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
വിശ്വസ്തതയോടെ രാഹുല്‍ ഗാന്ധി.

കൈപിടിച്ചുയർത്താം കേരളത്തെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ് |
ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം