വയനാട്ടിലെ സ്ഥിതികള്‍ അതീവ ഗുരുതരം: കേരളത്തിന്റെ മുഴുവൻ പിന്തുണയും വയനാടിനാവശ്യമെന്ന് മന്ത്രി
വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്തുന്നതിന് ജില്ലാതലത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. മഴക്കെടുതിയിൽ വിവരാണാതീതമായ ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു.
ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട്; 3 മണിക്ക് അണക്കെട്ട് തുറക്കും, ഒഴിപ്പിക്കല്‍ തുടരുന്നു
മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വയനാട്ടിൽ സ്‌പെഷ്യൽ ഓഫീസറായി യു.വി ജോസിനെ നിയമിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മാറാൻ തയ്യാറാകത്തവർ നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം.
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ഏകോപിപ്പിക്കും. ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലാ താലൂക്ക് തലത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്. വയനാട് ജില്ലയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. കേരളത്തിന്റെ മുഴുവൻ പിന്തുണയും വയനാടിനാവശ്യമാണ്. വയനാടിനെ വീണ്ടെടുക്കാൻ മുഴുവൻ ആളുകളും രംഗത്തിറങ്ങാൻ അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി അറിയിച്ചു.