മധ്യ കേരളത്തിൽ വെള്ളം ഇറങ്ങി തുടങ്ങി; 15 ക്യാമ്പുകൾ അവസാനിപ്പിച്ചു, മഴയുടെ ശക്തി കുറയും!
കൊച്ചി: മധ്യ കേരളത്തിൽ പലയിടത്തും വെള്ളം ഇറങ്ങിയതായി റിപ്പോർട്ട്. മഴയുടെ അളവ് കുറഞ്ഞതും ഡാമുകളിൽ നിന്ന് പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും പലയിടത്തും വെള്ളം ഇറങ്ങാനുള്ള കാരണമായി. ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. എറണാകുളം ജില്ലയില്‍ ഇന്ന് ആകെ 15 ക്യാമ്പുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
മൂന്നാറിലെ സ്കൂളിൽ നിന്ന് കാണാതായ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതർ; വീടുകളിലെത്തിയെന്ന് പോലീസ്!
തുറന്നുവിട്ട പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതാണ് മധ്യകേരളത്തിന് ആശ്വാസമായത്. മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കുത്ത് തുടങ്ങിയ അണക്കെട്ടുകളുടെയെല്ലാം ജലനിരപ്പിൽ നേരയ തോതിലെങ്കിലും കുറവുണ്ടായി. പെരിയാര്‍, ചാലക്കുടിപ്പുഴ, മൂവാറ്റുപുഴയാര്‍ എന്നീ നദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
കടുത്ത വെള്ളപ്പൊക്കമുണ്ടായ മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പ് കുറഞ്ഞു. കോതമംഗലത്ത് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ പ്രവര്‍ത്തനം പുന:രാരംഭിക്കും.
ഇന്ന് അപായസൂചനയായ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്ന എറണാകുളം, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെടെ മധ്യകേരളത്തിലെ ജില്ലകളിലെല്ലാം നാളെ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഈ ജില്ലകളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം അപ്പര്‍ കുട്ടനാട്ടില്‍ വെള്ളം കയറിത്തുടങ്ങിയതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.