ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരതരമായി തുടരുന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, വീണ്ടുംമഴ
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് പത്തനംത്തിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുന്നു. ചെങ്ങന്നൂര്‍, ചാലക്കുടി മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് 50 അംഗ നാവികസേന രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. ഇവോരടൊപ്പം തന്നെ കൂടുതല്‍ പട്ടാളവും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. വെള്ളം ഉയര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ കുടുങ്ങിയിട്ട് 60 മണിക്കൂറോളമാകുന്നതിനാല്‍ പലരുടേയും ആരോഗ്യസ്ഥിതി ദയനീയമാണ്.
ചെങ്ങന്നൂര്‍, ആറന്മുള മേഖലകളില്‍ മാത്രം പതിനായരിക്കണക്കിന് ആളുകളിലാണ് വീടിന്റെ രണ്ടാംനിലയില്‍ ടെറസിലും കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ പലര്‍ക്കും ഭക്ഷണം എത്തിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. മരുന്ന് ആവശ്യമുള്ള രോഗികളും കുട്ടികളും കുടുങ്ങിക്കിടക്കുന്നവരിലുണ്ട്.
പാണ്ടനാട്, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ ആറുമണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൊല്ലുകടവ് പാലത്തിനടുത്തുള്ള ചപ്പാത്തില്‍ വെള്ളം കയറിയത് റോഡ് വഴിയുള്ള ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാന്‍ കഴിയാത്തതും പ്രദേശത്ത് വീണ്ടും മഴകനക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.