പണത്തിന്റെ ഉറവിടം അറിയില്ല: താൻ സ്വപ്നയുടെ ലോക്കറിന്റെ ജോയിന്റ് ഹോൾഡറെന്ന്- വേണുഗോപാൽ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കോടതിയ്ക്ക് മുമ്പാകെ നിർണായക വിവരങ്ങൾ സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ശേഖരിച്ചിട്ടുള്ള സ്വർണവും പണവും സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്ര ഏജൻസി ഇതോടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയ്ക്ക് കൈമാറിയിട്ടുള്ളത്.
കുറ്റകൃത്യത്തിലൂടെ നേടിയതെന്ന്
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ എൻഫോഴ്സ്മെന്റിന് കൂടുതൽ വിവരം. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ തുകയല്ലെന്ന് തെളിയിക്കുന്ന ഒരു മൊഴി കൂടിയാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയിട്ടില്ലെന്നാണ് സെയ്ൻ വെൻഞ്ചേഴ്സ് ഉടമ നൽകിയ മൊഴി നൽകിയതായി എൻഫോഴ്സ്മെന്റ് കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് കുറ്റകൃത്യത്തിലൂടെ ലഭിച്ച പണമാണിതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിക്കുന്നത്.
വെളിപ്പെടുത്തൽ റിപ്പോർട്ടിൽ
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ എൻഫോഴ്സ്മെന്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര ഏജൻസി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ സ്റ്റാച്യൂ ജംങ്ഷനിലുള്ള ബാങ്ക് ലോക്കറിൽ നിന്ന് പിടിച്ചെടുത്തിടുള്ളതെന്നാണ് സ്വപ്ന ഉന്നയിച്ച വാദം. ഇത് തള്ളിക്കളഞ്ഞ് സെയ്ൻ വെഞ്ചേഴ്സ് ഉടമ വിനോദ് മൊഴി നൽകിയതായും എൻഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റിനൊപ്പം തന്നെ പണികഴിപ്പിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ കരാറുകാരാണ് സ്വപ്നയ്ക്കെതിരെ മൊഴി നൽകിയിട്ടുള്ള സെയിൻ വെഞ്ചേഴ്സ്. ലൈഫ് മിഷൻ പദ്ധതിയുടെ പേരിലുള്ള കമ്മീഷൻ തുക സ്വപ്നയ്ക്ക് കൈമാറിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിനോദെന്നും റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു.
ഈപ്പന്റെ മൊഴിയും കള്ളം?
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവർ പദ്ധതി വിഹിതത്തിന്റെ ആറ് ശതമാനമാണ് കമ്മീഷനായി ആവശ്യപ്പെട്ടതെന്നാണ് ലൈഫ് പദ്ധതിയുടെ കരാറുകാരായ യൂണിടാക് കമ്പനിയുടെ ഉടമ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇത് ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നു. ഇത് അപ്പാടെ തള്ളിക്കളയുന്ന മൊഴിയാണ് സെയ്ൻ വെഞ്ചേഴ്സ് ഉടമ കേന്ദ്ര ഏജൻസിയ്ക്ക് നൽകിയിട്ടുള്ളത്. ഇത് സ്വപ്ന സുരേഷിനുള്ള നിയമക്കുരുക്ക് മുറുക്കുമെന്നാണ് സൂചന.
Recommended Video
ഉറവിടം പറഞ്ഞിട്ടില്ല
സ്വപ്ന സുരേഷിന്റെ സംയുക്ത ബാങ്ക് ലോക്കറിന്റെ ഉടമ താനാണെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൌണ്ടന്റുമായ വേണുഗോപാൽ അയ്യർ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തിലും പണത്തിലും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇയാൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ ഇതിന്റെ ഉറവിടം സ്വപ്ന തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അയ്യർ ചൂണ്ടിക്കാണിക്കുന്നത്.
വാദം പൊളിയുന്നു?
ബാങ്ക് ലോക്കറിലുള്ള സ്വർണ്ണം തനിക്ക് സമ്മാനമായി ലഭിച്ചതാണെന്ന് വാദിക്കുന്ന സ്വപ്ന സുരേഷ് ഇത് തെളിയിക്കുന്നതിനായി തന്റെ വിവാഹ ഫോട്ടോയും അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരാക്കിയിരുന്നു. പണം തനിക്ക് പല ഇടപാടുകളിലൂടെ കമ്മീഷനായി ലഭിച്ചുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ പണം സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം നടത്തിവരുന്നതിടെയാണ് സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ആഗസ്റ്റ് 19നാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വേണുഗോപാലിന്റെ മൊഴിയെടുത്തത്.
തെളിവ് നശിപ്പിക്കും
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അതിനാൽ പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേയ്ക്ക് കൂടി നീട്ടണമെന്നുമാണ് എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ആവശ്യം. ഇതോടെ കേന്ദ്ര ഏജൻസിയുടെ അപേക്ഷ പരിഗണിച്ച കോടതി ഇവരുടെ കസ്റ്റഡി കാലാവധി സെപ്തംബർ ആറ് വരെ നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.