കസ്റ്റംസിലെ ഏമാന്മാരേ, കേരളം കണ്ട് മടുത്ത തിരക്കഥയിലെ രംഗങ്ങളാണ് നിങ്ങൾ ആവർത്തിക്കുന്നത്; തോമസ് ഐസക്ക്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.
ഇപ്പോഴിതാ കസ്റ്റംസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തുള്ളിത്തുളുമ്പുന്ന ഉളുപ്പില്ലായ്മ നാം ലാവ്‌ലിന്‍ കേസിന്റെ കാര്യത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
കസ്റ്റംസിന്റെ കാര്യം
ഈ ധൈര്യം ഞാനെന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ദാമോദര്‍ജി പറഞ്ഞതുപോലെയാണ് കസ്റ്റംസിന്റെ കാര്യം. ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തുള്ളിത്തുളുമ്പുന്ന ഉളുപ്പില്ലായ്മ നാം ലാവലിന്‍ കേസിന്റെ കാര്യത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നീട്ടിപ്പരത്തി വിശദീകരിച്ച ശേഷം സത്യവാങ്മൂലത്തില്‍ കസ്റ്റംസ് പറയുന്നു...
ഒരു തെളിവുമില്ല
ഇതൊക്കെ സ്വപ്നയുടെ മാത്രം അറിവിലുള്ളവയാണ്, തെളിവു നല്‍കാനാകുന്നതു സ്വപ്നയ്ക്കു മാത്രമാണ്. എന്നുവെച്ചാല്‍ അന്വേഷണ ഏജന്‍സിയുടെ കൈയില്‍ ഒരു തെളിവുമില്ല. സമാനമായ രംഗം ലാവലിന്‍ വിവാദ നാടകത്തിലുണ്ട്. ഭയങ്കരമായ വെളിപ്പെടുത്തലുകളുമായിട്ടായിരുന്നല്ലോ അന്ന് ആരോപണ കര്‍ത്താവ് പത്രസമ്മേളനങ്ങള്‍ നടത്തിയതും കൃത്യമായ ഇടവേളകളില്‍ സിബിഐയ്ക്ക് പരാതി നല്‍കിയതും.
കോടതിരേഖകള്‍
അങ്ങനെ മൊഴിയെടുക്കാന്‍ ആരോപണ കര്‍ത്താവിനെ അന്വേഷണ സംഘം വിളിപ്പിച്ചു. കോടതിരേഖകളുടെ ഭാഗമായ 2008 ഡിസംബര്‍ അഞ്ചിന്റെ മൊഴിയില്‍ ഇങ്ങനെയൊരു ഡയലോഗുണ്ട്; നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറയുന്നു... Being specifically asked, I say that, I don't have any evidence with me to point towards the said allegations.
പത്തുപന്ത്രണ്ടു കൊല്ലം
ആരോപണങ്ങളിലേയ്ക്ക് ചൂണ്ടാന്‍ പോലും പിണ്ണാക്കിന്റെ തരിയോ, വൈക്കോലിന്റെ തുരുമ്പോ തന്റെ പക്കല്‍ ഇല്ലെന്ന് ആരോപണ കര്‍ത്താവ് തന്നെയാണ് അന്വേഷണ ഏജന്‍സികളോട് പറഞ്ഞത്. എന്നിട്ടും പത്രങ്ങളില്‍ തലക്കെട്ടും ചാനലുകളില്‍ ഘോരഘോരം ചര്‍ച്ചയും നടന്നു. ഒന്നും രണ്ടും മാസമോ വര്‍ഷമോ അല്ല. പത്തുപന്ത്രണ്ടു കൊല്ലം. എന്നിട്ടെന്തായി?
പ്രത്യേകിച്ച് റോളൊന്നുമില്ല
അന്ന് ആരോപണത്തിന് തെളിവില്ലെന്ന് ആരോപണ കര്‍ത്താവു തന്നെ ഏറ്റു പറഞ്ഞത് കോടതിരേഖകളുടെ ഭാഗമായി. ഇന്നോ, പ്രതി പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ പ്രതിയ്ക്കു മാത്രമേ അറിയൂ എന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ കൈമലര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. മൊഴിയെഴുതിയ ഷീറ്റുകളില്‍ ഒപ്പിടുക എന്നതല്ലാതെ.
കേരളം കണ്ടു മടുത്ത
കസ്റ്റംസിലെ ഏമാന്മാരേ, കേരളം കണ്ടു മടുത്ത ഒരു തിരക്കഥയിലെ രംഗങ്ങളാണ് നിങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതു കൊലകൊമ്പന്‍ സംവിധാനം ചെയ്താലും തിരക്കഥ ആവര്‍ത്തനവിരസമാണെങ്കില്‍ പടം എട്ടു നിലയില്‍ പൊട്ടും. അതുകൊണ്ടാണ് നിങ്ങളിന്നലെ കളിച്ച കളി, മോണിംഗ്‌ഷോ തീരും മുമ്പേ പൊളിഞ്ഞുപോയത്.
കസ്റ്റംസ് പഠിക്കണം
അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സാധൂകരിക്കാന്‍ മൊഴികള്‍ കെട്ടിച്ചമച്ചുണ്ടാക്കി ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അവസ്ഥയും കസ്റ്റംസ് പഠിക്കണം. തലയ്ക്കു വെളിവുള്ളവര്‍ക്ക് ഒരിക്കലും വിശ്വസിക്കാനാവാത്ത നിഗമനങ്ങളുമായി കേസു നടത്താന്‍ പ്രോസിക്യൂഷനെ അനുവദിക്കാനവില്ലെന്ന് നിരീക്ഷിച്ചാണ് ആ കുറ്റപത്രം കോടതി ചവറ്റുകുട്ടയിലിട്ടത്. ഡോളര്‍ കേസില്‍ കസ്റ്റംസ് ചമച്ചുണ്ടാക്കിയ മൊഴിയുടെ സ്ഥാനവും അവിടെത്തന്നെയാണ്.
കോണ്‍ഗ്രസുകാരെപ്പോലെയല്ല
ഇത് കേരളമാണ് എന്ന് നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കും ചെടിപ്പുണ്ട്. പക്ഷേ, പറയാതെ വയ്യല്ലോ. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേസും ഭീഷണിയും വരുമ്പോള്‍ മുട്ടിലിഴഞ്ഞ് കൂറു മാറുന്ന കോണ്‍ഗ്രസുകാരെപ്പോലെയല്ല ഇടതുപക്ഷം.
ബിജെപിയുടെ തൊഴുത്തിലേയ്ക്ക്
കള്ളപ്പണവും ബിനാമി ഇടപാടുകളുമായി ഒളിക്കാനും മറയ്ക്കാനും ഒരുപാടുള്ളതുകൊണ്ടാണ് അവര്‍ നിങ്ങളെ ഭയപ്പെടുന്നത്. മറുത്തൊരക്ഷരം പറയാതെ, നിങ്ങളുടെ ചൂണ്ടുവിരലിനെ പിന്തുടര്‍ന്ന് ബിജെപിയുടെ തൊഴുത്തിലേയ്ക്ക് നടക്കുന്നത്. ആ ഗണത്തിലൊന്നും ഉള്‍പ്പെടുന്നവരല്ല ഞങ്ങള്‍. വ്യാജമൊഴിയുമായി കോടതികളിലേയ്‌ക്കോടുമ്പോള്‍ അതോര്‍മ്മ വേണം.
ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടി
'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ
100ാം ദിവസത്തിലേക്ക് കടന്ന് കർഷക സമരം; പിന്നോട്ടില്ലെന്ന് കർഷകർ, കെഎംപി എക്‌സപ്രസ് ഹൈവെ ഉപരോധിക്കും
Recommended Video