പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഗവര്‍ണര്‍
കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനമാണ് തടഞ്ഞത്. ചാൻസലർ എന്ന അധികാരം ഉപയോഗിച്ചാണ് നടപടി. കണ്ണൂര്‍ വിസിക്ക് അടക്കം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ചട്ടങ്ങൾ മറികടന്നായിരുന്നു പ്രിയ വർഗീസിന്റെ നിയമനം എന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍
കണ്ണൂർ സർവകലാശാല പ്രശ്നത്തിലെ തീരുമാനം ഉടൻ അറിയാം എന്ന് ഗവർണർ പറഞ്ഞിരുന്നു. താൻ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയതിന് പിന്നാലെയാണ് നിയമനത്തിന് സ്റ്റേ വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന് കത്ത് നൽകുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ കൂടിയാണ് പ്രിയ വര്‍ഗീസ്.തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു . കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സ്‌ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് ഇവരുടെ ഇന്റര്‍വ്യൂ നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.
Recommended Video
യു.ജി.സി. ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയത് എന്ന പരാതി ഉയർന്നിരുന്നു. യു.ജി.സി. ചട്ടങ്ങള്‍ പൂര്‍ണമായും അവഗണിച്ച് പ്രിയയ്ക്ക് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.