ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395.82 അടിയായി; വൃഷ്ടി പ്രദേശത്ത് മഴ, ഇടമലയാറിലും ഓറഞ്ച് അലേർട്ട്
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.82 അടിയായി ഉയർന്നു. മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമെ ട്രയൽ റൺ നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. അതേസമയം ജലനിരപ്പ് 2400 അടിയെത്തിയാൽ മാത്രമെ ഡാം തുറന്നാൽ മതിയാകുമെന്നാണഅ ഡാം സേഫ്റ്റി ആന്റ് റിസർച്ച് വിഭാഗത്തിന്റെ വിലയിരുത്തൽ.
നീരൊഴുക്ക് കുറഞ്ഞതിനാൽ 2400 അടിയിലെത്താൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിൽ മഴയ്ക്ക് കൂടി ശമനം ഉണ്ടായാൽ ഡാം തുറക്കാനുള്ള സാധ്യതയില്ല.

പരിശോധന
ഓരോ ഒരു മണിക്കൂറിലും ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. വിദഗ്ധസംഘം ചൊവ്വാഴ്ച ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെ പരിശോധന നടത്തി. ഇരു ഡാമുകളിലേയും സ്വീപേജ് വാട്ടറിന്റെ അളവും പരിശോധിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ജലനിരപ്പ് 2400 അടിയെത്തിയാൽ മാത്രം ഷട്ടർ തുറന്നാൽ മതിയെന്ന നിഗമനത്തിലെത്തിയത്. ജലനിരപ്പ് 2395 അടിയെത്തിയതോടെ രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശമായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

മഴ
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചവരെ കനത്ത മഴ പെയ്തിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഇടവിട്ടായിരുന്നു മഴ. ബുധനാഴ്ചയും മഴ തുടരുകയാണ്. നീരൊഴുക്ക് ഇപ്പോഴത്തെ നിലയിലാണ് തുടരുന്നതെങ്കിൽ ജലനിരപ്പ് ഒരടി കൂടാൻ രണ്ട് ദിവസം സമയമാണ് എടുക്കുക. മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം കൂട്ടിയിട്ടുണ്ട്. നിലവിൽ മണിക്കൂറിൽ .02 അടിയെന്ന നിലയിലാണ് ജലനിരപ്പ് ഉയരുന്നത്.
Recommended Video


ഓറഞ്ച് അലേർട്ട്
ജലനിരപ്പ് ഉയർന്നതോടെ ബുധനാഴ്ച രാവിലെ ഇടമലയാർ ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലെ കക്കി ഡാമിലും ജലനിരപ്പ് 980.00 മീറ്റർ കടന്നതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 980.50 ആകുമ്പോഴാണ് റെഡ് അലേർട്ട് പുറപ്പെടുവിക്കുക. 981.46 ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ബുധനാഴ്ച തുറക്കും. വെള്ളത്തിന്റെ കുത്തൊഴുക്ക് വർദ്ധിച്ചതോടെ അതിരപ്പള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചു. മഴ ശമിച്ചതിന് ശേഷം മാത്രം വിനോദ സഞ്ചാരികളെ കടത്തിവിട്ടാൽ മതിയെന്നാണ് വനംവകുപ്പിന്റെ തീരുമാനം. അതിരപ്പള്ളി വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മഴ തുടരുന്നു
സംസ്ഥാനത്ത് പലഭാഗങ്ങളിലും തിങ്കളാഴ്ച ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മരം കടപുഴകി വീണും മണ്ണൊലിപ്പിനെ തുടർന്നും സംസ്ഥാനത്ത് പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൊല്ലത്ത് കടലാക്രമണം രൂക്ഷമാണ്. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.












Click it and Unblock the Notifications