മഴ തീർന്നിട്ടില്ല, വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

അതേസമയം ചൊവ്വാഴ്ച മലപ്പുറം , കണ്ണൂർ ജില്ലകളിലും, ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. 15 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിലും 16 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലും 17 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 18 ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയാണ് ലഭിച്ചേക്കുക.
അതേസമയം തെക്കൻ കേരളം വഴി കോമറിൻ മേഖല വരെ നിലവിൽ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ അറബിക്കടലിൽ തീവ്ര ന്യുന മർദ്ദവും നിലനിൽക്കുന്നുണ്ട്. ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇത് കൂടാതെ
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചൂഴി ന്യുന മർദ്ദ മായി ശക്തി പ്രാപിച്ചു. നാളെയോടെ ശക്തി കൂടിയ ന്യുന മർദ്ദമായി മാറി തുടർന്നുള്ള 2 ദിവസം വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെയെല്ലാം ഫലമായി വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനത്തേക്കും.
അതിനിടെ അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും വിടവാങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ 15 നും 16നും ഇടയിൽ തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങുമെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications