അടിയന്തരമെങ്കിൽ കേരളത്തിൽ നിന്നുളള വാഹനങ്ങളെ പ്രവേശിപ്പിക്കണം, കർണാടകയോട് ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ നിന്നും അടിയന്തര സാഹചര്യങ്ങളില്‍ വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് കര്‍ണാടകത്തിനോട് നിര്‍ദേശിച്ച് കേരള ഹൈക്കോടതി. മരണമോ ചികിത്സയോ പോലുളള അടിയന്തര സാഹചര്യങ്ങളില്‍ പോകുന്നവര്‍ ഏത് വാഹനത്തില്‍ ആയാലും അവര്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ കര്‍ണാടകത്തിലേക്ക് പ്രവേശനം നിഷേധിക്കരുത് എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കും തിരിച്ചും തടസ്സങ്ങളില്ലാതെ യാത്ര സാധ്യമാക്കണം എന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എ ബദറുദ്ദീന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

മഞ്ചേശ്വരത്തേയും ദക്ഷിണ കര്‍ണാടക ജില്ലകളിലേയും ആളുകള്‍ക്ക് ഇരുസംസ്ഥാനങ്ങളിലേക്കും ദൈനംദിന യാത്ര സാധ്യമാകാതെ ബുദ്ധിമുട്ടുകയാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോഡിന്റെയും മംഗലാപുരത്തിന്റെയും അതിര്‍ത്തികളില്‍ കര്‍ണാടക സര്‍ക്കാര്‍ വഴി അടച്ച് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ് എന്നും അതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും ആളുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
അതിര്‍ത്തി കടക്കണമെങ്കില്‍ എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകള്‍ ആണെങ്കില്‍ പോലും ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ഇല്ലാതെ പ്രവേശനം അനുവദിക്കില്ല. കേരളത്തില്‍ നിന്നുളളവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നല്‍കിയിരിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം എന്നുളള പൗരന്റെ മൗലിക അവകാശത്തെ ഹനിക്കുന്നതുമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കര്‍ണാടകത്തിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ നവഡഗി ആണ് ഹൈക്കോടതിയില്‍ ഹാജരായത്. എകെഎം അഷ്‌റഫ് എംഎല്‍എയുടെ ഹര്‍ജിയെ അദ്ദേഹം ശക്തമായി എതിര്‍ത്തു. കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യവും ദക്ഷിണ കര്‍ണാടകത്തില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യവും കണക്കിലെടുത്താണ് കേരളത്തില്‍ നിന്നുളള ആളുകളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ ഒരു പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത് എന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ 13ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഇളവ് നല്‍കുന്നതിനെ കുറിച്ചും പറയുന്നുണ്ടെന്നും എജി വ്യക്തമാക്കി.
വിദ്യാഭ്യാസം, കച്ചവടം പോലുളള പ്രത്യേക ആവശ്യങ്ങള്‍ക്കായി കര്‍ണാടകത്തിലേക്ക് ദിവസവും യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥികളും മറ്റ് പൗരന്മാരും അടക്കമുളളവര്‍ക്ക് യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇത് കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍, രണ്ട് വയസ്സിന് താഴെ ഉളള കുഞ്ഞുങ്ങള്‍, മരണം, ചികിത്സ പോലുളള സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാത്രമല്ല പുതുക്കിയ സര്‍ക്കുലര്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതായും എജി കേരള ഹൈക്കോടതിയെ അറിയിച്ചു.












Click it and Unblock the Notifications