ലക്ഷദ്വീപിനെ തകർത്ത ഓഖിയെ പേടിച്ച് കേരളവും.. കടൽക്ഷോഭം തുടരുന്നു.. കാറ്റിനും മഴയ്ക്കും ശക്തി കുറയും
Recommended Video
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ നാശം വിതച്ച് മുന്നേറവേ കേരളവും കനത്ത ഭീതിയില്‍. സംസ്ഥാനത്ത് കടൽക്ഷോഭം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വരുന്ന മണിക്കൂറുകളില്‍ മഴയ്ക്കും കാറ്റിനും ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് നിന്നും 100 കിലോ മീറ്റര്‍ ഉള്ളിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ ഓഖിയുടെ ശക്തി കുറയാത്തതാണ് കേരളത്തില്‍ ആശങ്ക പരത്തുന്നത്. ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ ഏഴ് പേരാണ് മരിച്ചിട്ടുള്ളത്. ചുഴലിക്കാറ്റ് ഇതുവരെയുണ്ടാക്കിയ നാശനഷ്ടത്തിന്റെ കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. അതിനിടെ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലകളില്‍ കൂറ്റൻ തിരമാലയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.
വിവിധ ജില്ലകളിലായി കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ രക്ഷപ്പെടുത്തിയത് 300 ഓളം പേരെയാണ്. അതേസമയം പൂന്തുറയില്‍ കടലില്‍ പോയ 17 പേരെക്കുറിച്ച് വിവരമില്ല. നാവികസേനയുടേയും വ്യോമ സേനയുടേയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഇന്ന് 7 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഴക്കെടുതി നേരിടാന്‍ സംസ്ഥാനത്തൊട്ടാകെ 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്് എന്നാണ് പ്രാഥമിക കണക്കുകള്‍.